തിരുവനന്തപുരം: ഇന്ധന നികുതിയിൽ സംസ്ഥാനം ഒരു രൂപയോളം കുറയ്ക്കുന്ന കാര്യം ബുധനാഴ്ചത്തെ മന്ത്രിസഭയിൽ ചർച്ച ചെയ്തു തീരുമാനിച്ചേക്കും. പെട്രോൾ- ഡീസൽ വില വർധനയെ തുടർന്നു സംസ്ഥാനത്തിനു ലഭിച്ചിരുന്ന അധിക നികുതി വരുമാനം ഉപേക്ഷിക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും നേരിയ കുറവു മാത്രം വരുത്തിയാൽ മതിയെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു ഒരു രൂപ കുറയ്ക്കുന്ന കാര്യം പരിഗണിക്കുന്നത്. അങ്ങനെയെങ്കിൽ സംസ്ഥാനത്തിനു ലഭിക്കുന്ന അധിക നികുതിയിൽ ജനങ്ങൾക്കു കാര്യമായ കുറവുണ്ടാകില്ല.
കേന്ദ്ര സർക്കാർ വിലകുറയ്ക്കൽ നടപടികൾ കൈക്കൊള്ളുന്ന മുറയ്ക്കു കേരളം ഈ ഇളവു പിൻവലിക്കും. പെട്രോളിന് 32.02 ശതമാനവും (19.50 രൂപ) ഡീസലിന് 25.58 ശതമാനവും (15.51 രൂപ) ആണു കേരളം ഈടാക്കുന്ന നികുതി. ഇന്ധന വില വർധിച്ചതോടെ സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിലും അടുത്തിടെ വൻ വർധനയാണുണ്ടായത്. 600 കോടിയോളം രൂപയാണ് ഇന്ധന നികുതിയായി പ്രതിമാസം സംസ്ഥാന സർക്കാരിനു ലഭിക്കുന്നത്. ഇത്തരത്തിൽ അധികം ലഭിക്കുന്ന തുക വേണ്ടെന്നു വച്ച് ഇന്ധനവില കുറയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ