കേരളം

'അടിച്ചു കൊല്ലെടാ അവളെ'; ആ പുല്ലിംഗാക്രോശം അമ്പല നടയിലുമെത്തി, ഇങ്ങനെയുള്ള നാട്ടില്‍ അമ്മ അശ്ലീലപദമെന്ന് ശാരദക്കുട്ടി

സമകാലിക മലയാളം ഡെസ്ക്


വീടുകളിലും പിന്നീട് സൈബര്‍ സ്‌പെയ്‌സിലും പുല്ലിംഗാക്രോശമായി മുഴങ്ങിയ 'അടിച്ചു കൊല്ലെടാ അവളെ'എന്ന വാക്കുകള്‍ ഇപ്പോള്‍ അമ്പല നടയിലും എത്തിയിരിക്കുകയാണെന്ന് എഴുത്തുകാരി ശാരദക്കുട്ടി. 'അടിച്ചു കൊല്ലെടാ അവളെ' എന്നത് കേരളം പോലെ ഒരു സംസ്ഥാനത്ത് ഉയര്‍ന്നു കേള്‍ക്കുന്നത്, 'ജനനീ ജന്മഭൂമിശ്ച' എന്നു പറയുന്ന നാവു കൊണ്ടു തന്നെയാണെന്ന് ശാരദക്കുട്ടി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഇവിടെ നാവ് ഒരു ഉദ്ധൃത പുല്ലിംഗമാണ്. ഇത്തരം ആണ്‍കുട്ടികള്‍ വളര്‍ന്നു വരുന്ന നാട്ടില്‍ അമ്മ എന്നത് ഏറ്റവും അശ്ലീലമായ പദമാണെന്ന് ശാരദക്കുട്ടി അഭിപ്രായപ്പെട്ടു. 

കുറിപ്പ്: 


'അടിച്ചു കൊല്ലെടാ അവളെ'

വീടുകളില്‍ കേട്ടപ്പോഴൊന്നും ആരും തടഞ്ഞിട്ടില്ല. അമ്മയേം പെങ്ങളേം ഭാര്യയേയും കാമുകിയെയും , മകളെയും അവര്‍ എതിര്‍ത്തപ്പോഴൊക്കെ നിങ്ങള്‍ നേരിട്ടത് ഇങ്ങനെ തന്നെയായിരുന്നു.'അടിച്ചു കൊല്ലെടാ അവളെ '. ഈ വാക്കുകള്‍  അതൊരംഗീകരിക്കപ്പെട്ട പല്ലിംഗാക്രോശമായിരുന്നു. സൈബറിടത്തില്‍ അതൊരു പുല്ലിംഗാഘോഷമായി നിര്‍ബാധം തുടരുകയാണ്. വൈകിയാണെങ്കിലും അമ്പലനടയിലും അതു മുഴങ്ങിക്കേള്‍ക്കുന്നു.

' അടിച്ചു കൊല്ലെടാ
അവളെ .'

ആഭാസന്മാരായി ആണ്‍മക്കളെ വളര്‍ത്തി വിടുന്ന ഫാസിസ്റ്റു വീടുകളോട്, നിശ്ശബ്ദം അതൊക്കെ അംഗീകരിച്ച് തല കുമ്പിട്ടു നടന്ന കുലീനതാ നാട്യങ്ങളോട് എതിരിട്ടപ്പോഴൊക്കെ ഞങ്ങള്‍ പല ഭാഷയിലിതു കേട്ടു.

ആണത്തം കൊമ്പു കുലുക്കിത്തുടങ്ങുന്ന ഘട്ടത്തില്‍ അതിനെ നിലയ്ക്കു നിര്‍ത്താന്‍ വീടിനു കഴിയണം. അമ്മക്കു കഴിയണം. അവനോട് വിവിധ ഘട്ടങ്ങളില്‍ ഇടപെടുന്ന എല്ലാ സ്ത്രീകള്‍ക്കും കഴിയണം. 'നീ എന്റെ അധികാരിയല്ല ' എന്നത് വീട്ടിലെ സ്ത്രീയുടെ മുദ്രാവാക്യമാകണം. ഇല്ലെങ്കില്‍ ഭാവി വലിയ പ്രശ്‌നം തന്നെയാകും. .അതു പറയാന്‍ തന്റേടം കാട്ടാത്ത ഓരോ സ്ത്രീയും സ്വന്തം നില ഒരു പുനര്‍വിചിന്തനത്തിനു വെക്കേണ്ട സമയമായിരിക്കുന്നു.

മുത്തശ്ശിയും അമ്മയും ഭാര്യയുമടങ്ങുന്ന മൂന്നു തലമുറയിലെ സ്ത്രീകളെ തന്റെ അഹങ്കാരങ്ങള്‍ക്കു ന്യായവാദവുമായി രാഹുല്‍ ഈശ്വര്‍ കൊണ്ടിരുത്തിയപ്പോള്‍ ഞാനമ്പരന്നു: 'നിന്റെ തെമ്മാടിത്തരങ്ങള്‍ക്കു കൂട്ടുനില്‍ക്കാന്‍ ഞങ്ങളെ കിട്ടില്ല' എന്ന് അതില്‍ ഒരു സ്ത്രീ പോലും പറഞ്ഞില്ല. ചുമ്മാതല്ല ഇയാളിങ്ങനെ ഞുളക്കുന്നതും പുളയുന്നതും എന്ന് ഞാന്‍ ആത്മഗതം ചെയ്യുകയായിരുന്നു.

'അടിച്ചു കൊല്ലെടാ അവളെ' എന്നത് കേരളം പോലെ ഒരു സംസ്ഥാനത്ത് ഉയര്‍ന്നു കേള്‍ക്കുന്നത്, 'ജനനീ ജന്മഭൂമിശ്ച' എന്നു പറയുന്ന നാവു കൊണ്ടു തന്നെയാണെന്നതും ഓര്‍ക്കുക. ഇവിടെ നാവ് ഒരു ഉദ്ധൃത പുല്ലിംഗമാണ്. ഇത്തരം ആണ്‍കുട്ടികള്‍ വളര്‍ന്നു വരുന്ന നാട്ടില്‍ അമ്മ എന്നത് ഏറ്റവും അശ്ലീലമായ പദമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു