കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതില്‍ ആചാരലംഘനമില്ലെന്ന് എഴുത്തുകാരി തനൂജ ഭട്ടതിരി. മാറിയ ആചാരങ്ങള്‍ കാരണം നന്മ അനുഭവിക്കുന്നവരാണ് ഇന്ന് തെരുവില്‍ കാണുന്ന ഓരോരുത്തരും. തൊട്ടുകൂടായമയും തീണ്ടലും കാരണം സവര്‍ണ സ്ത്രീകള്‍ക്ക് അകത്തളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത ഒരു കാലമുണ്ടായിരുന്നു. ക്ഷേത്രത്തില്‍ പോകണമെങ്കില്‍ കൂടി മറക്കുടയും മറപ്പുതപ്പും കൂട്ടാളും വേണമായിരുന്നു. സമരം ചെയ്താണ് അതൊക്കെ മാറിയത്. ചെറിയ പെണ്‍കുട്ടികളെ വൃദ്ധര്‍ വിവാഹം കഴിക്കുന്നതും മൂത്ത നമ്പൂതിരി മാത്രം സ്വജാതിയില്‍ വിവാഹം കഴിക്കുന്നതും അപ്ഫന്‍ നമ്പൂതിരിമാര്‍ക്ക് നായര്‍ സ്ത്രീകളിലുള്ള മക്കള്‍ക്ക് സ്വത്തവകാശം പോലും ഇല്ലാതിരുന്നതും സ്വന്തം അച്ഛന്‍ മരിച്ചാല്‍ ആ കുട്ടികള്‍ക്ക് അച്ഛന്റെ മൃതദേഹം ഒന് നു കാണാന്‍ പോലും അവകാശം ഇല്ലാതിരുന്നതും മാറി വന്നിട്ട് വര്‍ഷങ്ങള്‍ അധികമൊന്നും ആയിട്ടില്ല. ഇതൊരു സമുദായമെങ്കില്‍, എല്ലാ സമുദായങ്ങളിലെയും സ്ത്രീകള്‍ക്ക് പറയാന്‍ അനീതികളുടെ ലിവേചനത്തിന്റെയും ഒരുപാട് ക്രൂരകഥകളുണ്ടെന്ന് തനൂജ ഭട്ടതിരി ഫെയ്‌സ്ബുക്കില്‍ കുറിച്ചു
പോസ്റ്റിന്റെ പൂര്‍ണരൂപം
മാറാത്ത ആചാരങ്ങളോ? അങ്ങനെയൊന്നുണ്ടോ?
ശബരിമലയെ സംരക്ഷിക്കാനായി കുറേയേറെ സ്ത്രീകള്‍ തെരുവിലുണ്ടല്ലോ.
തൊട്ടുകൂടായമയും തീണ്ടലും കാരണം സവര്‍ണ സ്ത്രീകള്‍ക്ക് അകത്തളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത ഒരു കാലമുണ്ടായിരുന്നു. ക്ഷേത്രത്തില്‍ പോകണമെങ്കില്‍ കൂടി മറക്കുടയും മറപ്പുതപ്പും കൂട്ടാളും വേണമായിരുന്നു. സമരം ചെയ്താണ് അതൊക്കെ മാറിയത്. ചെറിയ പെണ്‍കുട്ടികളെ വൃദ്ധര്‍ വിവാഹം കഴിക്കുന്നതും മൂത്ത നമ്പൂതിരി മാത്രം സ്വജാതിയില്‍ വിവാഹം കഴിക്കുന്നതും അപ്ഫന്‍ നമ്പൂതിരിമാര്‍ക്ക് നായര്‍ സ്ത്രീകളിലുള്ള മക്കള്‍ക്ക് സ്വത്തവകാശം പോലും ഇല്ലാതിരുന്നതും സ്വന്തം അച്ഛന്‍ മരിച്ചാല്‍ ആ കുട്ടികള്‍ക്ക് അച്ഛന്റെ മൃതദേഹം ഒന് നു കാണാന്‍ പോലും അവകാശം ഇല്ലാതിരുന്നതും മാറി വന്നിട്ട് വര്‍ഷങ്ങള്‍ അധികമൊന്നും ആയിട്ടില്ല. ഇതൊരു സമുദായമെങ്കില്‍, എല്ലാ സമുദായങ്ങളിലെയും സ്ത്രീകള്‍ക്ക് പറയാന്‍ അനീതികളുടെ വിവേചനത്തിന്റെയും ഒരുപാട് ക്രൂരകഥകളുണ്ട്. അക്ഷരാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന സ്ത്രീകള്‍ ഇന്ന് തൊഴില്‍പരമായി ലോകം മുഴുവന്‍ സഞ്ചരിക്കുന്നുണ്ട്. മാറിയ ആചാരങ്ങളും മാറ്റിയ ആചാരങ്ങളും കാരണമാണ് ഇത് പ്രാവര്‍ത്തികമായത്. മാറിയ ആചാരങ്ങള്‍ കാരണം നന്മ അനുഭവിക്കുന്നവരാണ് ഇന്ന് തെരുവില്‍ കാണുന്ന ഓരോരുത്തരും.
ഇനി അല്പം ആത്മകഥ പറയാം. പത്മനാഭ സ്വാമി ക്ഷേത്ര ഭരണ സമിതിയായ എട്ടര യോഗത്തിലെ ഒരു അംഗമാണ് ഞാന്‍ ജനിച്ച നെയ്തശ്ശേരി മഠം. കൂടാതെ കോട്ടയ്ക്കകത്തെ വീട്ടിനു ചുറ്റും മറ്റു നിരവധി ക്ഷേത്രങ്ങളും. ക്ഷേത്രങ്ങളെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും ആ പരിസരത്ത് വളര്‍ന്നവര്‍ക്ക് പഠിക്കാതിരിക്കാനാവില്ലായിരുന്നു. വിവാഹം കഴിച്ച കുടുംബം ചെങ്ങന്നൂര്‍ അടി മുറ്റത്ത് മഠം മലയാലപ്പുഴ തന്ത്രിമാരുടേതുമാണ്. തന്ത്രവും മന്ത്രവാദവും രണ്ടും ചെയ്യാന്‍ അംഗീകാരമുള്ള ചുരുക്കം ചില കുടുംബങ്ങളില്‍ ഒന്നാണിത്. യക്ഷിക്കഥകള്‍ നിറഞ്ഞ പരിസരം. സ്വര്‍ണത്തില്‍ തീര്‍ത്ത പൂച്ചയെ തേങ്ങപ്പൂള് കാട്ടി മന്ത്രവാദം കൊണ്ടു നടത്തിയ മുതുമുത്തശ്ശന്‍ സ്ഥാപിച്ച പൂച്ചക്കിണര്‍. കഥകള്‍ ഇനിയും തുടരും, വിശ്വസിക്കാം, വിശ്വസിക്കാതിരിക്കാം. ഓരോരുത്തരുടെയും ഇഷ്ടം , ഭത്താവിന്റെ അച്ഛന്‍ മഹാ താന്ത്രികനായിരുന്നു എന്നാല്‍ ഒരിക്കലും ശബരിമലയില്‍ പോയിരുന്നില്ല. പോകുകയില്ല എന്നത് ഒരു തീരുമാനമായിരുന്നു. ഗുരുവായൂര്‍ പോലും പോകേണ്ട എന്നായിരുന്നു അഭിപ്രായം. ചെങ്ങന്നൂര്‍ മഹാദേവനും മലയാലപ്പുഴ അമ്മയും മാത്രമാണ് അദ്ദേഹത്തിന്റെ വിശ്വാസങ്ങള്‍. പഴയ തറവാടുകളില്‍ കുടുംബ പരദേവതയുടെ തേവാര പ്രതിഷ്ഠ ഉണ്ടാവും. മനുഷ്യരെപ്പോലെ അല്പസ്വല്പം കുശുമ്പൊക്കെയുള്ള ദൈവങ്ങളുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത് ഇത്തരം പഴയ ചില തറവാടുകളില്‍ നിന്നാണ്. അവിടുത്തെ സന്തതികള്‍, അവിടത്തെ പരദേവതയെ അല്ലാതെ മറ്റൊരു ഈശ്വരനെ പ്രാര്‍ത്ഥിക്കുന്നത് ഇഷ്ടമില്ലാത്ത ദൈവങ്ങളുണ്ട്. പരദേവതയ്ക്ക് സമര്‍പ്പിച്ച് ജീവിതം തുടരാനാണ് മുതിര്‍ന്നവര്‍ പോലും കുട്ടികളെ ഉപദേശിക്കുന്നത്.
പ്രിയ സഹോദരിമാരേ, മന്ത്രതന്ത്രങ്ങളുടെയും ക്ഷേത്രങ്ങളുടെയും ഇടയിലെ കഴിഞ്ഞ അമ്പതിലേറെ കൊല്ലത്തെ ജീവിതത്തില്‍ ഞാന്‍ കണ്ടത് മാറുന്ന ആചാരങ്ങളുടെ നിരയെ മാത്രമാണ്. 1985 ല്‍ വിവാഹം കഴിഞ്ഞ് തിരുവനന്തപുരം വിടുമ്പോഴും, അതിനു വര്‍ഷങ്ങള്‍ക്ക് ശേഷവും ആറ്റുകാല്‍ പൊങ്കാല, ക്ഷേത്രത്തിനു ചുറ്റുവട്ടത്തു മാത്രമായിരുന്നു. ഇന്നത് നഗരം കീഴടക്കിയല്ലോ. എന്റെ ചെറുപ്പ കാലത്ത് എന്റെ വീട്ടിലോ മറ്റന്തര്‍ജനങ്ങളോ അഗ്രഹാരങ്ങളിലെ തമിഴ് ജനതയോ പൊങ്കാലയിടാന്‍ പോകാറില്ലായിരുന്നു. ഇന്ന് ഭക്തി ഒരു വിശ്വാസമല്ല, ഒരു ബിസ്സിനസ്സാണ്. ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകള്‍, വഴികാട്ടുന്ന ബിസ്സിനസ്സ്. ഒരു ക്ഷേത്രത്തില്‍ വളരെ കുറച്ചു കാലത്തിന് മുമ്പ് ഒരു ചടങ്ങാരാംഭിച്ചു. പച്ച, വെള്ള, ചുമപ്പ് പൂക്കള്‍ നടയില്‍ വയ്ക്കുകയും കണ്ണടച്ച് അതില്‍ നിന്ന് ഒരു പൂവെടുക്കുകയും എടുത്ത പൂവിന്റെ നിറമനുസരിച്ച് ഫലം കിട്ടുകയും ചെയ്യുന്ന രീതി. ഈ ആചാരം തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല. എന്നാല്‍ ഇന്നവിടെ തിക്കും തിരക്കുമാണ്. ഇത്തരം ആചാര ഇടപാടുകള്‍ പതുക്കെ ഉണ്ടാക്കി വെച്ച് കുറേശ്ശേ മുന്നോട്ട് കൊണ്ടു വന്ന് കാര്യം സ്ഥിരപ്പെടുത്തുകയാണ് ലക്ഷ്യം.
കുടുംബ ക്ഷേത്ര വരുമാനത്തെ ചൊല്ലി ഉണ്ടാവുന്ന വഴക്കുകള്‍ ചില്ലറയല്ല. ക്ഷേത്രവും ക്ഷേത്രാചാരങ്ങളും പണം ഉണ്ടാക്കാന്‍ ഉള്ള മാര്‍ഗമാണ് പലര്‍ക്കും. ഭക്തി എന്നത് മനസ്സിന്റെ സ്വസ്ഥതയ്ക്കാണെങ്കില്‍ ഈ തെരുവുയുദ്ധം ചെയ്യുന്നവര്‍ ഭക്തരേയല്ല. പ്രപഞ്ചത്തെ തന്നിലേക്ക് ആവാഹിക്കാനും തന്നെ പ്രപഞ്ചത്തിലേക്ക് വിന്യസിപ്പിക്കാനും കഴിയുന്ന മനോനില ഭക്തര്‍ക്കുണ്ടാവേണ്ടതല്ലേ? ഞാന്‍ ചെറുപ്പ കാലത്ത് ക്ഷേത്രത്തില്‍ പോകുമായിരുന്നെങ്കിലും ആചാരാനുഷ്ഠാനങ്ങള്‍ വളരെ ചെറിയ രീതിയില്‍ മാത്രം നടത്തിയിരുന്ന ആളാണ്. വളര്‍ന്നതിന് ശേഷം സ്വന്തം ഇഷ്ട പ്രകാരം കുറേയേറെ ഈ രംഗത്തെക്കുറിച്ച് പഠിച്ചെടുത്തു. കുഴിക്കാട്ട് പച്ച ഉള്‍പ്പെടെ പലതും വായിച്ചു. സ്വയം പൂജ ചെയ്തു. പിന്നീടവയൊക്കെ ഉപേക്ഷിച്ചു. എന്നാല്‍ ഇന്നും എന്റേതായ ഭക്തി ഉള്ള ആളാണ് ഞാന്‍. ഋഗ്വേദമന്ത്രമായ ദേവി സൂക്തം മുടങ്ങാതെ ചൊല്ലുന്ന ആളുമാണ്. പക്ഷേ, ഒന്നിനും മനുഷ്യന് അപ്പുറം സ്ഥാനം കൊടുക്കണ്ട എന്നു തോന്നി. എല്ലാ ആചാരങ്ങളും കാലാകാലങ്ങളായി സൂത്രശാലികള്‍ തുടങ്ങി വെക്കുന്നതാണ് എന്നു മനസ്സിലാക്കിയതാണ് കാര്യം.
മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനായില്ലായങ്കില്‍ ചരിത്രം ഉണ്ടാകുമായിരുന്നില്ല. എന്റെ ഓര്‍മയില്‍ തന്നെ 'വെളിയിലാകുന്ന', സമയത്ത് സ്ത്രികള്‍ ഒരു ഇരുട്ടുമുറിയില്‍, കുളിക്കാതെ ആരുടെയും മുന്നില്‍ വരാതെ, ഒളിച്ചിരുന്നു. എന്റെ അമ്മ മാറിയിരിക്കല്‍ പരിപാടി ഒന്നും നടത്തിയില്ല പലര്‍ക്കും അത് പ്രശ്‌നമായിരുന്നു. ശുദ്ധം നോക്കാത്തിടത്തു നിന്ന് പച്ച വെള്ളം കുടിക്കില്ല അവര്‍. കാലം മാറി. ഈനാട്ടുടനടപ്പൊക്കെ കാലം മാറ്റി എന്നു കരുതു മ്പോഴാണ് ആഢ്യത്വത്തിനായി ഇത്തരം പഴമകള്‍ വീണ്ടും തിരിച്ചെത്തുന്നത്. 2018 കാലം. ഇന്നല്ലയെങ്കില്‍ എന്നാണ് സ്ത്രീകള്‍ മനുഷ്യരാകുക? ആര്‍ത്തവം അശുദ്ധിയാണെന്ന സങ്കല്പം കഴിഞ്ഞതലമുറയിലെ സ്ത്രീകളെ അടിച്ചേല്പിച്ചിരുന്നു. ശാസ്ത്രയുഗത്തിലെ പെണ്‍കുട്ടികള്‍ അതു വെറുതേ അംഗീകരിക്കാന്‍ തയ്യാറാവുകയില്ല എന്നതില്‍ അത്ഭുതപ്പെടേണ്ട കാര്യമൊന്നുമില്ല. നാല്പത്തൊന്നു ദിവസത്തെ വ്രതം എന്നത് ആര്‍ത്തവം കാരണം സാധ്യമല്ല എന്നു പറയുന്നതില്‍ ഒരു ന്യായവുമില്ല.
ശബരിമലയിലെ യുവതീ വിഷയത്തില്‍ ഇതുവരെ ഒന്നും എഴുതാതിരുന്നത് പറയാന്‍ ഏറെയുള്ളതു കൊണ്ടാണ്. വിസ്തരിച്ചു പിന്നെ എഴുതാം എന്നു കരുതി. എന്നാല്‍ പല സംഘടനകളും സംസാരിക്കാന്‍ വിളിക്കുന്നതു കൊണ്ടും ചാനലുകളില്‍ വിളിച്ചപ്പോള്‍ പങ്കെടുക്കാന്‍ പറ്റാത്തതു കൊണ്ടും നിരവധി സുഹൃത്തുക്കള്‍ അഭിപ്രായം ചോദിക്കുന്നതു കൊണ്ടും ചെറിയ തായെങ്കിലും ഇന്ന് തന്നെ ഇവിടെ എഴുതണമെന്ന് തോന്നി . 'അപ്പോള്‍ എന്നാ ശബരിമലയ്ക്ക്?' എന്ന് തമാശ മട്ടിലാണ് പലരുടെയും ചോദ്യം. 50 വയസ്സ് കഴിഞ്ഞ് എത്രയോ വര്‍ഷമായി. വേണമെങ്കില്‍ എന്നേ പോകാമായിരുന്നു. ശബരിമലയ്ക്ക് പോക്ക് ഒരിക്കലും ഒരാഗ്രഹമായിരുന്നില്ല. എന്നാല്‍ അവിടെ പോകാന്‍ ആഗ്രഹമുള്ള സ്ത്രീകള്‍ക്ക് വേണ്ടി ഏത് പ്രായത്തിലും അവിടെ പോകാന്‍ ഞാന്‍ തയാറാണ്.
ഞാന്‍ ജനിച്ചു വളര്‍ന്ന തിരുവനന്തപുരം കോട്ടയ്കകം വീട്ടില്‍ എന്റെ ചെറുപ്പകാലത്ത് ആരും ശബരിമലയിലേക്ക് കെട്ടുകെട്ടി പോകുന്നതു കണ്ടിട്ടില്ല. എന്റെ ബന്ധുവീട്ടിലൊന്നും കെട്ടു നിറച്ച് ശബരിമലയ്ക്ക് പോകുന്നത് കണ്ടിട്ടില്ല. ആകെ ഒരു തവണ കെട്ടു നിറ ഞാന്‍ കണ്ടത് എന്റെ ചെറിയമ്മയുടെ അച്ഛന്‍ പാലമുറ്റം മുത്തശ്ശന്‍ ശബരിമല മേല്‍ ശാന്തി ആയിരിക്കുമ്പോള്‍ അപ്ഫന്റെ വീട്ടില്‍ വെച്ചാണ്. അദ്ദേഹമാകാട്ടെ എല്ലാ ജീവജാലങ്ങളിലും അടങ്ങിയിരിക്കുന്നത് ഒരേ ചൈതന്യമാണെന്നു വിശ്വസിച്ചിരുന്ന ആളായിരുന്നു. ആണും പെണ്ണും മാത്രമല്ല ജന്തുമൃഗാദികളും ഈശ്വരന്റെ മുന്നില്‍ ഒന്നു പോലെ എന്നു കരുതുന്ന 10 ശതമാനം ആള്‍ക്കാര്‍ ഇവിടെയുണ്ട്.
എന്റെ അഭിപ്രായത്തില്‍ ശബരിമല വിവാദമാക്കിയത് സ്ത്രീകള്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുകയേ ഉള്ളൂ. പല സ്ത്രീകളും ശബരിമലയില്‍ പോകാതിരുന്നത് ഒരു ശീലം കൊണ്ടാണ്. പ്രായപൂര്‍ത്തി ആയ സ്ത്രീകള്‍ അവിടെ പോകാന്‍ പാടില്ല എന്നു ജനിച്ചപ്പോള്‍ മുതല്‍ കേട്ടു വളര്‍ന്ന സ്ത്രീ സമൂഹം അതിനെതിരെ ആലോചിച്ചതേ ഇല്ല. എന്നാല്‍ ഇന്നും ജീവിച്ചിരിക്കുന്ന പല മുതിര്‍ന്ന സ്ത്രീകളോടും ചോദിക്കുമ്പോള്‍ തങ്ങളുടെ കുഞ്ഞിനെ ചോറൂണ് നടത്താനോ പിറന്നാള്‍ തൊഴീക്കാനോ ശബരമലയ്ക്ക് കൊണ്ടു പോയ കഥ അവര്‍ പറയും. പോകുന്നത് ഒരു പാപമാണെന്ന് കരുതി പോകാതിരുന്നവര്‍ അവരുടെ മുത്തശ്ശിമാര്‍ പോയിട്ടുണ്ട് എന്നറിയുമ്പോള്‍ അവര്‍ക്കും പോകണമെന്ന് തോന്നാനുള്ള സാധ്യത കൂടുന്നു. പഴയ കാലത്ത് സ്ത്രീകളും പോയിരുന്ന ഒരു സ്ഥലം പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ക്ക് അപ്രാപ്യം ആകേണ്ട ആവശ്യമില്ല. ഇതിലൊരു ആചാരലംഘനവുമില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ