കൊച്ചി: ഏലൂർ ആലങ്ങാട് നിവാസികളുടെ ചിരകാല സ്വപ്നമായ ഏലൂർ മേത്താനം പാലം യാഥാർത്ഥ്യമായിട്ടും പ്രദേശവാസികളുടെ ദുരിതം മാറുന്നില്ല. പാലത്തിൽ ആവശ്യത്തിന് വഴിവിളക്കുകളില്ലാത്തത് മുതലെടുത്ത് വൻതോതിൽ മാലിന്യങ്ങൾ കൊണ്ട് തള്ളുന്നതാണ് നാട്ടുകാരെ ദുരിതത്തിലാക്കിയിരിക്കുന്നത്.
2010ൽ എൽഡിഎഫ് ഗവൺമെൻ്റ് നിർമ്മാണം ആരംഭിച്ച് 2015 യുഡിഎഫ് സർക്കാർ ജനങ്ങളൾക്ക് സമർപ്പിച്ച പാലത്തിൽ വർഷങ്ങൾ കഴിഞ്ഞിട്ടും വഴിവിളക്കുകൾ സ്ഥാപിച്ചിട്ടില്ല. ഇതിനെതിരെ എഐവൈഎഫിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ പാലത്തിൽ മെഴുകുതിരികൾ കത്തിച്ചു വച്ച് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പക്ഷെ നാളിതുവരെയായി ഒരു നടപടിയും ഉണ്ടായിട്ടില്ല.
മാത്രമല്ല ഈ പരിസരത്ത് കഞ്ചാവ് മാഫിയയുടെ സാനിധ്യം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബിനാനി പുരം പൊലീസ് സ്റ്റേഷനിൽ ജനങ്ങൾ നിരവധി പരാതികളാണ് നൽകിയിരിക്കുന്നത്. ഇപ്പോൾ ഇവിടെ രാത്രി മാലിന്യം നിക്ഷേപിക്കുന്നവരുടെ ശല്യം തുടരുകയാണ്. ഇറച്ചി വെയ്സ്റ്റുമായി കുറേ നാളുകൾക്ക് മുൻപ് രണ്ടുപേരെ ജനങ്ങൾ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചിരുന്നു. ഈ കഴിഞ്ഞ ദിവസം ഒരു സംഘം ടാങ്കർ ലോറിയിൽ വന്ന് കക്കൂസ് മാലിന്യങ്ങൾ നിക്ഷേപിച്ചു. ഇത് തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടിലെ CCTV യിൽ പതിഞ്ഞിട്ടുണ്ട്.
ഇരുട്ടിൻ്റെ മറവിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെയും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കുമെതിരെ നടപടി സ്വീകരിക്കണം എന്നും യുദ്ധകാല അടിസ്ഥാനത്തിൽ മേത്താനം - ഏലൂർ പാലത്തിലെ വഴിവിളക്കുകൾ സ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് വീണ്ടും സമരത്തിന് തയ്യാറെടുക്കുകയാണ് എഐവൈഎഫ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ