തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ മാർച്ചിൽ നടക്കുന്ന ഹയർ സെക്കൻഡറി, പത്താംക്ലാസ‌് വാർഷിക പരീക്ഷകൾ ഒന്നിച്ചു നടത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. എസ‌്എസ‌്എൽസി, പ്ലസ‌് വൺ, പ്ലസ‌് ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി വാർഷിക പരീക്ഷകൾ ഒന്നിച്ചുനടത്താനാണ‌് തീരുമാനം. ക്രിസ‌്മസ‌് പരീക്ഷയ‌്ക്ക‌് ശേഷം ഇതുസംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന‌് മന്ത്രി സി രവീന്ദ്രനാഥ‌് അറിയിച്ചു.
നേരത്തെ ഹയർ സെക്കൻഡറി പരീക്ഷകൾ രാവിലെയും എസ‌്എസ‌്എൽസി പരീക്ഷകൾ ഉച്ചയ‌്ക്കുമായാണ് നടത്തിയിരുന്നത്. ഉച്ചയ‌്ക്ക‌് ശേഷം നടത്തുന്ന പരീക്ഷ രാവിലെ വേണമെന്ന വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യമാണ‌് പുതിയ തീരുമാനത്തിലേക്ക് നയിച്ചത്. മാർച്ചിൽ കനത്ത ചൂടുകാലത്ത‌് ഉച്ചയ‌്ക്ക‌് പരീക്ഷ ആരംഭിക്കുന്നത‌് കുട്ടികളെ വലയ‌്ക്കുന്നതായി റിപ്പോർട്ടുകളുണ്ട‌്.
ഡിസംബർ 13 മുതൽ 22 വരെ നടക്കുന്ന അർധവാർഷിക പരീക്ഷ ഒന്നിച്ചുനടത്തി പരീക്ഷാ നടത്തിപ്പിൽ അധ്യാപകർക്കും വിദ്യാർഥികൾക്കുമുണ്ടാകാവുന്ന ആശയക്കുഴപ്പം പരിഹരിക്കും. വാർഷികപരീക്ഷകളുടെ മോഡൽ പരീക്ഷകളും ഒന്നിച്ചാക്കും നടത്തുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ