കേരളം

'വീരപഴശ്ശിയെ മോദി അറിയുമോ'; വയനാടിന്റെ ചരിത്രം വിളിച്ചുപറഞ്ഞ് കോണ്‍ഗ്രസിന്റെ മറുപടി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ഹിന്ദുക്കളെ ഭയന്നാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. ബ്രിട്ടിഷുകാര്‍ക്കെതിരെ ഗറില്ലാ യുദ്ധം നയിച്ച സ്വാതന്ത്ര്യസമരസേനാനി പഴശ്ശി രാജയുടെ കര്‍മഭൂമിയാണ് വയനാട്. ബ്രിട്ടിഷുകാര്‍ക്കെതിരെ പോരാടിയ ചരിത്രമുള്ള നാടാണു വയനാടെന്നത് മോദിക്ക് അറിയുമോയെന്നും കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ചോദിച്ചു. വിവാദപരാമര്‍ശത്തില്‍ മോദി ദക്ഷിണേന്ത്യയോടു മാപ്പു പറയണം. പ്രധാനമന്ത്രി രാജ്യത്തിന്റെ മതേതരത്വത്തെ അപമാനിക്കുകയാണെന്നും കോണ്‍ഗ്രസ് വക്താവ് കൂട്ടിച്ചേര്‍ത്തു.

ഹിന്ദുക്കള്‍ അല്ലാത്ത ഒരു വിഭാഗം ജനങ്ങള്‍ അധിവസിക്കുന്ന സ്ഥലമാണു വയനാടെന്നു പറയുമ്പോള്‍ പ്രധാനമന്ത്രിക്കും ബിജെപിക്കും അവര്‍ അനഭിമതരാണ് എന്ന സന്ദേശമാണു മോദി നല്‍കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. ഇത്തരത്തില്‍ രാജ്യത്തെ പൗരന്‍മാരെ വേര്‍തിരിച്ചു കാണുന്നതു ലജ്ജാകരമാണ്. വയനാട്ടിലെ പാരമ്പര്യത്തെയും ചരിത്രത്തെയും മനസിലാക്കാതെ നടത്തിയ വിലകുറഞ്ഞ പ്രസ്താവനയാണു മോദിയുടേത്. പഴശ്ശിരാജയുടെ വീരചരിത്രം പേറുന്ന വയനാടന്‍ മണ്ണിനെ അപമാനിച്ചതു വഴി സ്വാതന്ത്ര്യസമരത്തെ മോദി അപഹസിച്ചതായും വേണുഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യയുടെ സംസ്‌കാരത്തെ അപമാനിക്കുന്ന നിലയിലേക്കു വരെ ഇന്ത്യയുടെ പ്രധാനമന്ത്രി അധപതിച്ചത് തെരഞ്ഞടുപ്പ് പരാജയം മുന്നില്‍ കണ്ടാണ്. വെറുപ്പിന്റെ വിത്തുകള്‍ വിതച്ചു വിലകുറഞ്ഞ രാഷ്ട്രീയമാണു മോദി കളിക്കുന്നതെന്നും മതപരമായി ജനത്തെ വേര്‍തിരിച്ചതിലൂടെ മോദി ജനപ്രാതിനിധ്യ നിയമത്തിന്റെ 123ാം വകുപ്പു ലംഘിച്ചെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പു പ്രചാരണ റാലിക്കിടെയായിരുന്നു മോദിയുടെ വര്‍ഗീയ പരമാര്‍ശം.

കോണ്‍ഗ്രസ് എന്നും ഹിന്ദുക്കള്‍ക്ക് എതിരായിരുന്നു. ഹിന്ദുക്കളെ ഭീകരവാദികളായി ചിത്രീകരിച്ചിരുന്ന അവരിപ്പോള്‍, അതിന്റെ ഫലം അനുഭവിക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള മണ്ഡലങ്ങളിലേക്കാണ് ചില നേതാക്കള്‍ അഭയാര്‍ഥികളെപ്പോലെ പോകുന്നതെന്നും പ്രധാനമന്ത്രി പരിഹസിച്ചു. പ്രസ്താവന വന്‍ രാഷ്ട്രീയ വിവാദത്തിനു തിരികൊളുത്തുകയും ചെയ്തു. രാജ്യത്തെ ജനങ്ങളെ മതപരമായി വേര്‍തിരിച്ചുകാണുന്നതാണു മോദിയുടെ നയമെന്നു സിപിഎമ്മും കോണ്‍ഗ്രസും ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത