തൊടുപുഴ : തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദനത്തെ തുടർന്ന് മൃതപ്രായനായ ഏഴുവയസ്സുകാരന്റെ അനുജനെയും പ്രതി അരുൺ ആനന്ദ് ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്ന് തെളിഞ്ഞു. കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഇതുസംബന്ധിച്ച് വ്യക്തമായത്. നാലു വയസ്സുകാരനായ ഇളയ കുട്ടിയുടെ ദേഹത്ത് 11 പരിക്കുകളുണ്ട്. കൈ, കാൽ, നെറ്റി, പുറം, ജനനേന്ദ്രിയം തുടങ്ങിയ സ്ഥലങ്ങളിലാണ് പരിക്ക്.
കുട്ടിയുടെ ദേഹത്തുള്ള പരിക്ക് പലതും ഒരാഴ്ചയിലേറെ പഴക്കമുള്ളതാണ്. പാടുകൾ അവശേഷിക്കുന്നതിനാൽ വലിയ മർദനത്തിന് കുട്ടി ഇരയായെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. കുട്ടികളുടെ അമ്മയുടെ ദേഹത്തും പരിക്കുകളുണ്ട്. ഇവരെയും പരിശോധനയ്ക്കു വിധേയയാക്കി. റിപ്പോർട്ട് അടുത്ത ദിവസം പൊലീസിനു കൈമാറും. ഇളയ കുട്ടിയായ നാലു വയസ്സുകാരനെ ലൈംഗികമായി ആക്രമിച്ച സംഭവത്തിൽ അരുണിനെതിരെ കഴിഞ്ഞ ദിവസം പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. പ്രകൃതി വിരുദ്ധ പീഡനം, ദേഹോപദ്രവമേൽപ്പിക്കൽ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
ഏഴുവയസ്സുകാരനെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ റിമാൻഡിലായ പ്രതി അരുൺ ആനന്ദിനെ പൊലീസ് ഇന്നു കസ്റ്റഡിയിൽ വാങ്ങും. രണ്ടു കുട്ടികളെയും ആക്രമിച്ചതു സംബന്ധിച്ചും കുട്ടികളുടെ അമ്മയായ യുവതിയുടെ ആദ്യ ഭർത്താവ് തിരുവനന്തപുരം സ്വദേശി ബിജുവിന്റെ മരണത്തിലെ ദുരൂഹത സംബന്ധിച്ചും വിശദമായി ചോദ്യം ചെയ്യുന്നതിനാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നത്. യുവതിയുടെ ആദ്യഭർത്താവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
ഇത് അന്വേഷിക്കാൻ തൊടുപുഴ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹൃദയാഘാതം മൂലം ബിജു മരിച്ചുവെന്നാണ് യുവതി ഭർതൃ വീട്ടുകാരെ അറിയിച്ചിരുന്നത്. എന്നാൽ ബിജുവിന് ശാരീരികമായി യാതൊരു ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും, മരിക്കുന്നതിന് തലേന്ന് കൂടി ഫോണിൽ സംസാരിച്ചതാണെന്നും ബിജുവിന്റെ മാതാപിതാക്കൾ വെളിപ്പെടുത്തിയിരുന്നു. ബിജു മരിച്ച് മൂന്നാം ദിവസം തന്നെ കുട്ടികളുടെ അമ്മയായ യുവതി പ്രതി അരുൺ ആനന്ദിന്റെ ഒപ്പം പോകണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ബിജുവിന്റെ പിതാവ് വെളിപ്പെടുത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ