പാലക്കാട് : ഹെൽമറ്റ് ധരിക്കാത്തവർക്ക് മുന്നറിയിപ്പിനൊപ്പം മധുരവും നൽകി പൊലീസ്. ഗതാഗത നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി പാലക്കാട് ട്രാഫിക് പൊലീസാണ് ബോധവൽക്കരണത്തിനൊപ്പം ഹെൽമറ്റില്ലാതെ വാഹനം ഓടിച്ചവർക്ക് ലഡു വിതരണം ചെയ്തത്.
വാഹന പരിശോധനയ്ക്കിറങ്ങിയ പൊലീസിന് മുന്നിൽ പെട്ടപ്പോൾ പതിവുപോലെ കുടുങ്ങിയെന്നായിരുന്നു പലരും പ്രതീക്ഷിച്ചത്. ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നത് അടക്കമുള്ള ഗതാഗത നിയമലംഘനങ്ങൾ പറഞ്ഞു മനസ്സിലാക്കിയ പൊലീസ് ലഡുവും നൽകിയാണ് വിട്ടയച്ചത്. ഇന്ന് ലഡു തന്നു. നാളെ ആവർത്തിച്ചാൽ കർശന പിഴ ഈടാക്കുമെന്ന മുന്നറിയിപ്പ് നൽകാനും പൊലീസ് അധികൃതർ മറന്നില്ല.
ഹെൽമെറ്റില്ലെങ്കിൽ 1000 രൂപ പിഴ ഈടാക്കുമെന്നും പൊലീസ് പറഞ്ഞു. ജനങ്ങളിൽ അവബോധം വളർത്തി, പരമാവധി വാഹനാപകടം കുറച്ച്, ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തികയാണ് ലക്ഷ്യമിടുന്നത്. യാത്രക്കാർ ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പരിശോധന കർശനമാക്കുമെന്നും പൊലീസ് അധികൃതർ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ