രുവനന്തപുരം: പാർട്ടി അധികാരകേന്ദ്രമായി പ്രവർത്തിക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടി അംഗങ്ങൾ അക്രമ സംഭവങ്ങളിൽ പങ്കാളിയാവരുതെന്നും ബഹുജന പിന്തുണ നഷ്ടമാക്കുന്ന ഒരു പ്രവർത്തനത്തിലും ഇടപെടരുതെന്നും കോടിയേരി പറഞ്ഞു. സംസ്ഥാന കമ്മിറ്റി യോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു കോടിയേരി.
ജനങ്ങളോട് സ്നേഹത്തോടെ ഇടപെടാൻ പാർട്ടി അംഗങ്ങൾക്കും നേതാക്കൾക്കും കഴിയണം.സമാധാനം സ്ഥാപിക്കുന്നതിനാണ് പാർട്ടി പ്രാധാന്യം നൽകേണ്ടത്. നിലവിലെ സംഘടനാ സംവിധാനത്തിൽ കാലാനുസൃതമായ മാറ്റം വേണമെന്നു കോടിയേരി പറഞ്ഞു.
കേരളത്തിൽ വർഗീയത ശക്തിപ്പെടുകയാണ്. ഭൂരിപക്ഷ വർഗീയതയ്ക്കൊപ്പം ന്യൂനപക്ഷ വർഗീതയും വളരുന്നുണ്ട്. രാജ്യം ഭരിക്കുന്ന ബിജെപി സർക്കാർ ഫാസിസ്റ്റ് രീതിയിലാണ് പ്രവർത്തിക്കുന്നത്. ദേശീയതലത്തിൽ വലതുപക്ഷ കക്ഷികൾക്കാണ് മേൽക്കൈ ലഭിക്കുന്നത്. സംസ്ഥാനത്തും കടന്നു കയറാൻ വലതുപക്ഷ കക്ഷികൾ ശ്രമം നടത്തുകയാണ്.
സിപിഎമ്മിന്റെ ബഹുജന പിന്തുണയിൽ ഇടിവുണ്ടായിട്ടുണ്ട്. ഇതിനു പല കാരണങ്ങളുണ്ട്. ഈ പിന്തുണ തിരിച്ചുപിടിക്കാനാണ് പാർട്ടി ശ്രമിക്കുന്നത്. മറ്റ് ഇടതു കക്ഷികളും ജനസ്വാധീനം വർധിപ്പിക്കാൻ ശ്രമം നടത്തണമെന്ന് കോടിയേരി പറഞ്ഞു.
സിപിഎം വിശ്വാസികൾക്ക് എതിരല്ല. ക്ഷേത്രങ്ങളിലോ പള്ളിയിലോ പോവുന്നതിന് പാർട്ടി പ്രവർത്തകർക്കു വിലക്കില്ല. അങ്ങനെയുണ്ടെന്നു വരുത്തിത്തീർക്കാൻ ചില കേന്ദ്രങ്ങൾ പണ്ടു മുതലേ ശ്രമിക്കുന്നുണ്ട്. ശബരിമല വിഷയത്തിൽ ഒരു വിഭാഗം വിശ്വാസികളെ പാർട്ടിക്ക് എതിരാക്കാൻ എതിരാളികളുടെ പ്രവർത്തനത്തിനു കഴിഞ്ഞു. ശബരിമലയിൽ പുരോഗമന സ്വാഭാവമുള്ള ഒരു പാർട്ടിക്കു സ്വീകരിക്കാവുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. അവിടേക്കു സ്ത്രീകളെ കൊണ്ടുപോവാനോ അവിടെ വരുന്ന സ്ത്രീകളെ തടയാനോ സിപിഎം ഇല്ല. ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
തുടർച്ചയായ രണ്ടു പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ പരിസ്ഥിതി സംരക്ഷണത്തിനു കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്. ഇതിനു സംസ്ഥാന സർക്കാരും പാർട്ടിയും നടപടി സ്വീകരിക്കും. മണലും കരിങ്കല്ലും ഉപയോഗിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ ഒഴിവാക്കി മറ്റു മാർഗങ്ങൾ കണ്ടെത്തണം. സർക്കാർ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ ജനങ്ങൾക്കു മാതൃകയാവണം. പാർട്ടിയുടെ നിർമാണങ്ങളും ഇതേ രീതിയിൽ ആവണമെന്ന് കോടിയേരി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ