കേരളം

ബഷീര്‍ മരിച്ചിട്ട് നാലുമാസം; വാട്‌സ്ആപ്പില്‍ നിന്ന് 'ലെഫ്റ്റ്' ആയത് ഇന്നലെ, കാണാതായ ഫോണ്‍ എവിടെ?

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് സഞ്ചരിച്ച വാഹനം ഇടിച്ച് മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ കാണാതായ ഫോണ്‍ മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോയെന്ന സംശയം ശക്കതിപ്പെടുന്നു. ബഷീര്‍ ഉള്‍പ്പെട്ടിരുന്ന മാധ്യമ വാട്‌സാപ് ഗ്രൂപ്പുകളില്‍നിന്നും കുടുംബ ഗ്രൂപ്പില്‍നിന്നും ഇന്നലെ രാത്രിയോടെ ബഷീര്‍ 'ലെഫ്റ്റ്' ആയതോടെയാണ് ഫോണ്‍ ആരോ ഉപയോഗിക്കുന്നതായി സംശയം ഉണ്ടായത്. അപകടം നടന്ന സ്ഥലത്തുനിന്നു കാണാതായ ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ബഷീര്‍ വാട്‌സാപ്പിനായി ഉപയോഗിച്ചിരുന്ന സിം കാണാതായ ഫോണിലായിരുന്നു. കേസ് അന്വേഷണത്തില്‍ ബഷീറിന്റെ ഫോണ്‍ നിര്‍ണായകമായതിനാല്‍ െൈക്രംബ്രാഞ്ച് ഹൈടെക് സെല്ലിന്റെയും മൊബൈല്‍ കമ്പനികളുടേയും സഹായം തേടി.
ഓഗസ്റ്റ് മൂന്നാം തീയതി രാത്രിയാണ് മ്യൂസിയം ജംഗ്ഷനു സമീപമുള്ള പബ്ലിക് ഓഫിസിനു മുന്നില്‍വച്ച് കെ എം ബഷീര്‍ വാഹനാപകടത്തില്‍ മരിക്കുന്നത്. സംഭവസ്ഥലത്തുനിന്ന് ബഷീറിന്റെ ഫോണ്‍ കണ്ടെടുക്കാനായില്ല. അപകടം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഫോണിലേക്കു സഹപ്രവര്‍ത്തകര്‍ വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയി. 

മറ്റേതെങ്കിലും സിം ഫോണില്‍ ഉപയോഗിക്കുന്നുണ്ടോയെന്നറിയാന്‍ ക്രൈംബ്രാഞ്ച് ഐഎംഇഐ നമ്പര്‍ പരിശോധിച്ചെങ്കിലും സഹായകരമായ വിവരങ്ങള്‍ ലഭിച്ചില്ല. അതിനിടയിലാണ് മരണം നടന്ന് നാലു മാസം പൂര്‍ത്തിയാകുന്ന വേളയില്‍ ബഷീറിന്റെ നമ്പര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍നിന്ന് 'ലെഫ്റ്റ്' ആകുന്നത്. 

ബഷീറിന്റെ കാണാതായ ഫോണിലെ  വാട്‌സാപ് ആരെങ്കിലും ഡിസേബിള്‍ ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ആന്‍ഡ്രോയിഡ് റീ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്താല്‍ നമ്പര്‍ ലെഫ്റ്റ് ആയെന്ന സന്ദേശം വരാമെന്നാണ് ഇതുസംബന്ധിച്ച് സൈബര്‍ വിദഗ്ധരുടെ അഭിപ്രായം. ബഷീറിന്റെ വാട്‌സാപ് ലഭിക്കാന്‍ ഫോണില്‍ ബഷീറിന്റെ സിം വേണമെന്നില്ല. ഫോണ്‍ നമ്പര്‍ ഒരുതവണ റജിസ്റ്റര്‍ ചെയ്താല്‍ സിം ഇട്ടില്ലെങ്കിലും ഫോണില്‍ വാട്‌സാപ് കിട്ടും.

കുറച്ചുകാലം ഫോണ്‍ ഉപയോഗിക്കാതിരുന്നാല്‍ വാട്‌സാപ് ഗ്രൂപ്പുകളില്‍നിന്ന് സ്വയം ലെഫ്റ്റ് ആകാനുള്ള സാധ്യത ക്രൈംബ്രാഞ്ച് പരിശോധിച്ചെങ്കിലും അങ്ങനെ സംഭവിക്കില്ലെന്നാണ് സൈബര്‍ വിദഗ്ധര്‍ നല്‍കുന്ന മറുപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍