കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഒറ്റയ്ക്ക് കാണണമെന്ന നടൻ ദിലീപിന്റെ ആവശ്യം കോടതി തള്ളി. കൂട്ടുപ്രതികൾക്കൊപ്പം മാത്രമേ ദിലീപിന് ദൃശ്യങ്ങൾ കാണാൻ അനുവാദം നൽകൂ എന്ന് കോടതി വ്യക്തമാക്കി. ദൃശ്യങ്ങൾ പരിശോധിക്കാൻ ദിലീപ് എത്തില്ലെന്നാണ് സൂചന. പകരം ദിലീപിന്റെ അഭിഭാഷകനും സാങ്കേതിക വിദഗ്ധനുമാണ് പരിശോധിക്കുക. മുംബൈ സ്വദേശിയായ സാങ്കേതിക വിദഗ്ധനാണ് ദൃശ്യം പരിശോധിക്കാൻ ദിലീപ് നിയോഗിച്ചിട്ടുള്ളത്.
ദൃശ്യങ്ങൾ പ്രതിയായ ദിലീപിനോ, അഭിഭാഷകനോ, ചുമതലപ്പെടുത്തുന്ന സാങ്കേതിക വിദഗ്ധനോ കാണാമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിൻരെ അടിസ്ഥാനത്തിൽ ദൃശ്യം പരിശോധിക്കാൻ നിയോഗിച്ച സാങ്കേതിക വിദഗ്ധന്റെ വിവരങ്ങൾ ദിലീപ് കോടതിക്ക് കൈമാറിയിരുന്നു. ജഡ്ജിക്കൊപ്പം ഇരുന്നാകും പ്രതികളും അഭിഭാഷകരും ദൃശ്യങ്ങൾ പരിശോധിക്കുക.
കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങൾ കൂട്ടുപ്രതികള്‍ക്കൊപ്പം കാണാൻ കോടതി നേരത്തെ ദിലീപിന് അനുവാദം നൽകിയിരുന്നു. എന്നാൽ കൂട്ടുപ്രതികൾക്കൊപ്പം കാണേണ്ടെന്നും, ഒറ്റയ്ക്ക് കാണാൻ അനുവദിക്കണമെന്നുമാണ് ദിലീപ് ആവശ്യപ്പെട്ടത്. ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്ന ദിലീപിന്റെ ആവശ്യം നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു.
ദിലീപിനുപുറമേ സുനില്‍കുമാര്‍ (പള്‍സര്‍), മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, സനല്‍കുമാര്‍ എന്നിവരാണ് ദൃശ്യങ്ങൾ പരിശോധിക്കാൻ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നത്. നടിയെ ആക്രമിച്ച കേസിൽ ഉടൻ വിചാരണ പൂർത്തിയാക്കാനാണ് സുപ്രിംകോടതി വിചാരണ കോടതിയോട് നിർദേശിച്ചിട്ടുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ