കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ മറ്റു സംസ്ഥാനങ്ങളിൽ ആവശ്യമായ മണ്ഡലങ്ങളിൽ സിപിഎം കോണ്‍ഗ്രസിനു വോട്ട് ചെയ്യുമെന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ. വീണ്ടും നരേന്ദ്ര മോദി അധികാരത്തിലെത്തിയാൽ ജനാധിപത്യ രീതിയിൽ നടക്കുന്ന അവസാന തെരഞ്ഞെടുപ്പാവും അടുത്തത്. അതുകൊണ്ടുതന്നെ മറ്റു സംസ്ഥാനങ്ങളിൽ ആവശ്യമായ മണ്ഡലങ്ങളിൽ കോണ്‍ഗ്രസിനു വോട്ടുചെയ്യുമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. കാനം രാജേന്ദ്രൻ നയിക്കുന്ന കേരള സംരക്ഷണ യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ അഖിലേന്ത്യാടിസ്ഥാനത്തിൽ ഒരു മുന്നണിയെന്നത് അസാധ്യമാണ്. 543 മണ്ഡലങ്ങളിലും ബിജെപിക്കെതിരെ മറ്റെല്ലാ പാർട്ടികളുടേയും സഹകരണമാണു വേണ്ടത്. കോണ്‍ഗ്രസും ബിജെപിയും തമ്മിൽ വർഗപരമായി ഒരു വ്യത്യാസവുമില്ല. രണ്ടു കൂട്ടരും ഭരിച്ചത് കോർപറേറ്റുകൾക്കു വേണ്ടിയാണ്. രാജ്യത്തു കോണ്‍ഗ്രസ് ദുർബലമായിട്ടുണ്ട്. ചില സംസ്ഥാനങ്ങളിൽ അധികാരത്തിലെത്തിയതു കാര്യമാക്കേണ്ടതില്ല. യുപി, ബിഹാർ, ബംഗാൾ, ഉൾപ്പെടെയുള്ള വലിയ സംസ്ഥാനങ്ങളിൽ ഒരു സ്വാധീനവുമില്ലാത്ത കോണ്‍ഗ്രസിന് അധികാരത്തിൽ എത്താൻ കഴിയില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ