തിരുവനന്തപുരം : അരുംകൊല നടത്തിയാല്‍ ഏഴു ദിവസത്തെ നോട്ടീസ് നല്‍കി ഹര്‍ത്താല്‍ നടത്താനാകുമോയെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ ചോദിച്ചു. കോടതിയെ ബഹുമാനിക്കുന്നു. എന്നാല്‍ കാസര്‍കോട് നടന്നതുപോലുള്ള അരുംകൊലകള്‍ ഉണ്ടായാല്‍ ഇനിയും ഹര്‍ത്താലുകള്‍ നടത്തുമെന്ന് കെ മുരളീധരന്‍ പറഞ്ഞു.
അരുംകൊല നടത്തിയതിന് ശേഷം സഞ്ചയനമോ, അടിയന്തരമോ കഴിഞ്ഞിട്ട് വേണോ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത്. ഹര്‍ത്താല്‍ നടത്തിയ യൂത്ത് കോണ്‍ഗ്രസിനൊപ്പമാണ് താൻ. ഇനിയും അരുംകൊല നടത്തിയാല്‍ വീണ്ടും ഹര്‍ത്താല്‍ നടത്തുമെന്നും മുരളീധരന്‍ പറഞ്ഞു. അരുംകൊല ഉണ്ടായാല്‍ അതിനെതിരെ പ്രതിഷേധിക്കാനുള്ള ജനാധിപത്യ ആയുധമാണ് ഹര്‍ത്താല്‍. ആ വികാരം കോടതി മനസ്സിലാക്കണമെന്നും കെ മുരളീധരന്‍ പറഞ്ഞു.
പെരിയയിലെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ കൊലപാതകം സിബിഐ അന്വേഷിക്കുക, യഥാര്‍ത്ഥ പ്രതികളെ പിടികൂടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫിസിലേക്ക് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ മുരളീധരൻ. ക്വട്ടേഷന്‍ സംഘത്തിന് നേതൃത്വം നല്‍കുന്നത് കണ്ണൂരിലെ സി പി എം ആണെന്നും അദ്ദേഹം ആരോപിച്ചു.
യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലില്‍ സംസ്ഥാനത്ത് ഉണ്ടായ നാശനഷ്ടങ്ങള്‍, ഹര്‍ത്താലിന് ആഹ്വാനം നല്‍കിയ ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കണമെന്നാണ് കോടതി നിര്‍ദേശിച്ചത്. നേരത്തെ ഹൈക്കോടതി മിന്നല്‍ ഹര്‍ത്താലുകള്‍ നിരോധിച്ചിരുന്നു. ഹര്‍ത്താല്‍ നടത്തുന്നതിന് ഏഴു ദിവസം മുമ്പ് നോട്ടീസ് നല്‍കണം തുടങ്ങി നിരവധി മാര്‍ഗനിര്‍ദേശങ്ങളും കോടതി മുന്നോട്ടുവെച്ചിരുന്നു. നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കരുത്. വാഹനഗതാഗതം തടയരുത്. ജോലിക്ക് പോകുന്നവരെ തടയരുത് തുടങ്ങിയവ കോടതി നിര്‍ദേശിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍പ്പെടുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ