കൊച്ചി: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണമെന്ന് ആഹ്വാനം ചെയ്ത് സംസ്ഥാനത്ത് ഒട്ടാകെ ലക്ഷകണക്കിന് സ്ത്രീകള്‍ അണിനിരന്ന വനിതാമതിലില്‍ സജീവസാന്നിധ്യമായി ന്യൂനപക്ഷ മതവിഭാഗങ്ങളും. ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് നിരവധി സ്ത്രീകളാണ് വനിതാമതിലില്‍ പങ്കെടുത്ത് പ്രതിജ്ഞ ചൊല്ലിയത്. 620 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മതിലില്‍ 50 ലക്ഷം വനിതകളാണ് പങ്കെടുത്തത്. കാസര്‍ഗോഡ് നിന്ന് ആരംഭിക്കുന്ന മതിലില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ആദ്യ കണ്ണിയായി. വെളളയമ്പലം അയ്യങ്കാളി പ്രതിയമയ്്ക്കടുത്തുവരെ നീളുന്ന മതിലില്‍ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാകാരാട്ട് അവസാനകണ്ണിയായി. മിക്കയിടങ്ങളിലും ഇരട്ടമതിലിന്റെ പ്രതീതിയാണ് സൃഷ്ടിച്ചത്.
ദേശീയപാതയുടെ പടിഞ്ഞാറുഭാഗത്താണ് സ്ത്രീകള്‍ നിരന്നത്. സാമൂഹികസംഘടനകളും രാഷ്ട്രീയപ്പാര്‍ട്ടികളും നിശ്ചിതസ്ഥലത്ത് മൂന്നിനുതന്നെ വനിതകളെ എത്തിച്ചു. വനിതാമതിലിന് അഭിമുഖമായി പുരുഷന്‍മാരും അണിനിരന്നു. മൂന്നേ നാല്‍പ്പത്തി അഞ്ചിന് മതിലിന്റെ ആദ്യ റിഹേഴ്‌സല്‍ നടന്നു. നാലേകാലിന് മതില്‍ അവസാനിച്ചു. തുടര്‍ന്ന്, നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് പ്രതിജ്ഞയെടുത്തു. ഓരോ കിലോമീറ്ററിലും 620 സ്ത്രീകളുടെ കോര്‍ഗ്രൂപ്പാണ് നിയന്ത്രണമേറ്റെടുത്തത്.
വനിതാമതില്‍ വര്‍ഗീയ മതിലാണ് എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ മുഖ്യ ആരോപണം.സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കി നാശം വിതയ്ക്കാനാണ് ഇത് ഉപകരിക്കുകയുളളുവെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവര്‍ത്തിച്ചുളള പ്രതികരണം. ഇതിന് പിന്നാലെയാണ് ന്യൂനപക്ഷ മതവിഭാഗങ്ങളുടെയും പങ്കാളിത്തവും ഉറപ്പാക്കി നവോത്ഥാന സംഘടനകളുടെ ആഭിമുഖ്യത്തില്‍ വനിതാമതില്‍ സംഘടിപ്പിച്ചിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ