കേരളം

പെൺകുഞ്ഞുങ്ങളുടെ സുരക്ഷയ്ക്ക് എവിടെയാണ് ഇനി പരാതി പറയേണ്ടത്; പിണറായിക്ക് ഒരച്ഛന്റെ തുറന്ന കത്ത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എന്ത് വിശ്വസിച്ച് രക്ഷിതാക്കൾ പെൺമക്കളെ പുറത്തുവിടുമെന്ന ചോദ്യവുമായി ഒരു പിതാവ് മുഖ്യമന്ത്രിക്ക് കത്തയച്ചു. കഴിഞ്ഞ ദിവസം  സ്വന്തം മകൾക്ക് ഫോർട്ട് കൊച്ചിയിൽ വച്ചുണ്ടായ അനുഭത്തിന്റെ പശ്ചാത്തലത്തിലാണ് പിതാവ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. സംഭവത്തെ തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നമുണ്ടായില്ല. ഇതേത്തുടർന്നാണ് വനിതാമതിലും സ്ത്രീ സുരക്ഷയും ലിംഗ സമത്വവുമെല്ലാം ചർച്ചയാകുന്ന കേരളത്തിലെ മുഖ്യമന്ത്രിയോട് പിതാവ് തന്റെ പരാതി കത്തിലൂടെ വ്യക്തമാക്കിയത്. 

ഫോർട്ട് കൊച്ചി സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും തുടർ നടപടികളുണ്ടായില്ലെന്ന് പിതാവ് വ്യക്തമാക്കി. പ്രതികളെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും പിതാവ് മുഖ്യമന്ത്രിക്കയച്ച പരാതിയിൽ പറയുന്നു. 

പെൺകുട്ടി വൈകിട്ട് ഏഴ് മണിക്ക് തന്റെ ഫ്ലാറ്റിലേക്കു നടക്കുമ്പോൾ ബൈക്കിൽ എത്തിയ ഒരാൾ കൈയേറ്റം ചെയ്യുകയായിരുന്നു. കരഞ്ഞുകൊണ്ട് പൊലീസുകാരെ കാണുന്നതുവരെ ഓടിയതു കൊണ്ടു മാത്രം കഷ്ടിച്ചു രക്ഷപെടുകയായിരുന്നു. പരാതിയുമായി പലതവണ സ്റ്റേഷനിൽ കയറിയിറങ്ങിയിട്ടും അനുകൂലമായ നിലപാടു സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണു ബിസിനസുകാരനായ പിതാവ് മുഖ്യമന്ത്രിക്കു കത്തെഴുതിയത്.

ആയിരക്കണക്കിനു പെൺകുട്ടികളുടെ രക്ഷിതാക്കൾക്കു വേണ്ടിയാണു താൻ പൊലീസ് സ്റ്റേഷനുകൾ കയറിയിറങ്ങുന്നത്. ഇനിയും അവൾ പുറത്തിറങ്ങുമ്പോൾ ഇങ്ങനെ സംഭവിക്കില്ല എന്നതിന് എന്തുറപ്പാണു നൽകാനാവുക? തകർന്ന ഹൃദയവും പേറി ഈ പെൺകുഞ്ഞുങ്ങളുടെ സുരക്ഷയ്ക്കായി എവിടെയാണ് ഇനി പരാതി പറയേണ്ടത്? ഒരിക്കലും സംഭവിക്കരുതാത്തതാണു മകൾക്ക് അനുഭവിക്കേണ്ടി വന്നത്. 
പൊലീസിൽ റിപ്പോർട്ടു ചെയ്തിട്ടും ഒന്നും സംഭവിച്ചില്ല. പ്രതിയെ പിടികൂടാൻ പൊലീസ് ചെറുവിരൽ പോലും അനക്കിയില്ല. കുറ്റവാളി ഇപ്പോഴും പരിസരങ്ങളിൽ തന്നെയുണ്ട്. പൊലീസിനെയോ നിയമ സംവിധാനങ്ങളെയോ ഭയപ്പെടാതെ അയാളിപ്പോഴും അടുത്ത ഇരയ്ക്കായി കറങ്ങി നടക്കുകയായിരിക്കാം.

ജനങ്ങൾക്കുവേണ്ടി എന്ന പേരിൽ പൊലീസും സർക്കാരും നടത്തുന്നതു വെറും കസർത്തുകളാണ്. ഇവിടെ നടക്കുന്നതു നീതിയല്ല, സ്ത്രീ സമത്വത്തിനു വേണ്ടി എന്ന പേരിൽ സർക്കാർ ചെയ്യുന്നതെല്ലാം നല്ലതാണ്. പക്ഷേ അതിനേക്കാൾ അത്യാവശ്യമായത് അവരുടെ സുരക്ഷയാണ്. വീടിന് അകത്തായാലും പുറത്തായാലും പെൺകുട്ടികളുടെ സുരക്ഷ അടിസ്ഥാന മനുഷ്യാവകാശവും രാജ്യത്തിന്റെ ഉത്തരവാദിത്വവുമാണ്. 
രാജ്യത്തിലും നിയമ സംവിധാനങ്ങളിലുമുള്ള ഞങ്ങൾ മാതാപിതാക്കളുടെ വിശ്വാസ്യതയ്ക്കു കോട്ടം വരികയാണ്. ഈ രാജ്യത്തു മക്കൾ സുരക്ഷിതരായിരിക്കുമെന്നതു തെറ്റായ പ്രതീക്ഷയായി മാറിയിരിക്കുകയാണ്. സ്വന്തം മകൾക്കായിരുന്നു ഇതു സംഭവിച്ചിരുന്നതെങ്കിൽ എന്തു നടപടി സ്വീകരിക്കുമായിരുന്നു എന്നതു പോലെ നടപടികളെടുക്കാനാണ് അഭ്യർഥന. ഒരു പിതാവെന്ന നിലയിലുള്ള അപേക്ഷയാണിത്. പിതാവ് തന്റെ കത്തിൽ വ്യക്തമാക്കുന്നു. 

പരിസരത്തുള്ള അഞ്ച് സ്വകാര്യ സിസിടിവി ക്യാമറകൾ പരിശോധിച്ചെങ്കിലും പെൺകുട്ടിയുടെയോ സംഭവത്തിന്റെയോ ചിത്രങ്ങളൊന്നും കാണാൻ കഴിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്. 100 മീറ്റർ അകലെയുളള മറ്റൊരു ക്യാമറയിൽ സംഭവം നടന്ന സമയത്ത് ഒരു ബൈക്ക് പാഞ്ഞുപോകുന്നതായി കാണുന്നുണ്ടെന്നും നമ്പർ തിരിച്ചറിയാൻ കഴിയാത്തതിനാൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും സിഐ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത