മുംബൈ: വിവാഹ വാഗ്ദാനം നല്‍കി ബീഹാര്‍ സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. ജാമ്യാപേക്ഷയിലെ വാദം മുംബൈ ദിന്‍ഡോഷി സെഷന്‍സ് കോടതിയിൽ പൂർത്തിയായി. വാദത്തിനിടെ ഡിഎൻഎ പരിശോധനയെ ബിനോയ് കോടിയേരിയുടെ അഭിഭാഷകൻ എതിർത്തു. മുൻകൂർ ജാമ്യം പരിഗണിക്കുമ്പോൾ ഡിഎൻഎ പരിശോധന ആവശ്യമില്ലെന്നായിരുന്നു അഭിഭാഷകൻ വാദിച്ചത്.
പ്രോസിക്യൂഷൻ ഹാജരാക്കിയ വിവാഹ രേഖകൾ വ്യാജമാണ്. പരാതിക്കാരി സമർപ്പിച്ച രേഖയിലെ ഒപ്പ് ബിനോയിയുടേതല്ല. ബലാത്സംഗ കുറ്റം ആരോപിക്കാനുള്ള തെളിവില്ല. ആദ്യം നൽകിയ പരാതിയിൽ ബലാത്സംഗ ആരോപണമില്ല. യുവതിയും മറ്റൊരാളും കൂടിയുള്ള സ്വകാര്യ ചിത്രങ്ങളും പ്രതിഭാഗം ഹാജരാക്കി. ഹിന്ദു വിവാഹ നിയമപ്രകാരം രണ്ടാം വിവാഹത്തിന് നിയമസാധുതയില്ലെന്നും അഭിഭാഷകൻ വാദിച്ചു. ബിനോയിയുടെ പിതാവ് മുൻ മന്ത്രിയാണെന്ന കാര്യം പരിഗണിക്കേണ്ടതില്ല. കോടിയേരി ബാലകൃഷ്ണന് കേസുമായി ബന്ധമില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി.
ആദ്യ വിവാഹത്തെക്കുറിച്ച് മറച്ചുവച്ചാണ് ബിനോയ് വിവാഹാഭ്യർത്ഥന നടത്തിയതെന്ന് യുവതിയുടെ അഭിഭാഷകൻ വാദിച്ചു. ബിനോയ് നൽകിയ വിസയും ടിക്കറ്റും ഉപയോഗിച്ചാണ് യുവതി ദുബായിലേക്ക് പോയത്. ബിനോയിയും അമ്മയും നിരന്തരം ഭീഷണിപ്പെടുത്തി. കുട്ടിയെ തട്ടിക്കൊണ്ടു പോകുമെന്നും ഭീഷണിപ്പെടുത്തി. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ബിനോയ് തെളിവുകൾ നശിപ്പിക്കുമെന്നും യുവതിക്കായി ഹാജരായ അഭിഭാഷകൻ വാദിച്ചു.
ഇന്നലെ കേസ് പരിഗണിച്ച കോടതി ഇരു ഭാഗത്തിന്റെയും വാദം വിശദമായി കേട്ട ശേഷം വിധി പറയാന്‍ ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. നേരത്തെ കേസില്‍ യുവതി വാദങ്ങള്‍ അഭിഭാഷകന്‍ മുഖേനെ എഴുതി നല്‍കിയിരുന്നു. യുവതിക്കും കുട്ടിക്കും ബിനോയ് വിസ അയച്ചതിന്റെ രേഖകള്‍ ഉള്‍പ്പെടെയുളള തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഇതിന് മറുപടി പറയാന്‍ സാവകാശം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ മാസം 27ന് കേസ് പരിഗണിച്ചപ്പോള്‍ ബിനോയിക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. ബിനോയിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. ഡിഎന്‍എ പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിക്കണം. ബിനോയിക്കെതിരെയുള്ളത് ഗുരുതര കുറ്റമായതിനാല്‍ ജാമ്യം നല്‍കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. അതേസമയം ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ കെട്ടിച്ചമച്ച കേസാണിതെന്നാണ് ബിനോയ് വാദിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ