കേരളം

തന്റെ കുഞ്ഞ് തന്നെയാണോ എന്ന് സംശയം; എട്ടു വയസുകാരനെ അച്ഛന്‍ കഴുത്തറുത്ത് കൊന്നു; ജീവപര്യന്തം ശിക്ഷ

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട; ഭാര്യയോടുള്ള സംശയത്തിന്റെ പേരില്‍ എട്ടു വയസുകാരന്‍ മകനെ കൊലപ്പെടുത്തിയ കേസില്‍ അച്ഛന് ജീവപര്യന്തം തടവും പിഴയും.  തോട്ടപ്പുഴശ്ശേരി കുറിയന്നൂര്‍ കോളപ്ര വീട്ടില്‍ റെജി തോമസിനാണ് (45)  ജീവപര്യന്തം തടവും 10,000 രൂപ പിഴയും ശിക്ഷിച്ചത്. പത്തനംതിട്ട അഡീഷനല്‍ ജില്ല ആന്‍ഡ് സെഷന്‍സ് കോടതിയുടേതാണ് വിധി. 

കുറിയന്നൂര്‍ എം.ടി എല്‍.പി സ്‌കൂളില്‍ മൂന്നാം ക്ലാസില്‍ പഠിച്ചിരുന്ന മകന്‍ റിജിന്‍ റെജി തോമസിനെ സ്‌കൂളില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുവന്നാണ് കൊലപ്പെടുത്തിയത്. അമ്മക്ക് സുഖമില്ലെന്നും ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും പറഞ്ഞാണ് സ്‌കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്നത്. തുടര്‍ന്ന് അമ്മയില്ലാത്ത സമയം നോക്കി വീട്ടിലെത്തിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഭാര്യയുടെ ചാരിത്ര്യത്തില്‍ സംശയമുണ്ടായിരുന്ന പ്രതി പിതൃത്വം സംശയിച്ചാണ് ക്രൂരമായി കുഞ്ഞിനെ കൊന്നത്.

പ്രതി മനോരോഗിയാണെന്നും ഈ വിഭ്രാന്തിയിലാണ് കുറ്റകൃത്യം ചെയ്‌തെന്നും ആയിരുന്നു പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ തെളിയിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, കൃത്യം നടത്തിയ സമയം പ്രതിക്ക് മനോരോഗം ഇല്ലായിരുന്നുവെന്ന പ്രോസിക്യൂഷന്‍ വാദവും തെളിവുകളും അംഗീകരിച്ചാണ് ശിക്ഷ വിധിച്ചത്. കോയിപ്പുറം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോഴഞ്ചേരി പൊലീസ് സി.ഐ ആയിരുന്ന ദിലീപ് ഖാനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം ഹാജരാക്കിയത്. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 17 സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകള്‍ തെളിവായി സ്വീകരിക്കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ