കൊച്ചി; സുഹൃത്തുക്കള്‍ മര്‍ദിച്ച് കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തിയ അര്‍ജുന്റെ മരണം തലയോടു തകര്‍ന്നെന്ന് പൊലീസ്. കല്ലുപോലെ ഭാരമുള്ള വസ്തുകൊണ്ട് പലപ്രാവശ്യം ഇടിച്ചതുപോലെയുള്ള ഗുരുതര പരുക്കുകള്‍ തലയോട്ടിയിലുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമുള്ള പ്രാഥമിക നിഗമനമാണിത്. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണത്തില്‍ വ്യക്തത വരൂ.
ശരീരം പൂര്‍ണമായി അഴുകിയതിനാല്‍ മറ്റു പരുക്കുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണു സൂചന. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ തെളിവെടുപ്പു നടത്താനുള്ള തയാറെടുപ്പിലാണ് പൊലീസ്. റിമാന്‍ഡില്‍ ആയ പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. അര്‍ജുന്റെ സുഹൃത്തുക്കളായ അഞ്ച് പേരാണ് കേസിലെ പ്രതികള്‍. ഇതില്‍ 17കാരനായ ഒരാളെ കാക്കനാട് ബോസ്റ്റല്‍ സ്‌കൂളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഒന്നാം പ്രതിയായ നിബിന്റെ സഹോദരനെ കൊലപ്പെടുത്തിയതില്‍ അര്‍ജുന് പങ്കുണ്ടെന്ന് സംശയത്തിലാണ് കൊല നടത്തിയത്. അര്‍ജുനെ വീട്ടില്‍നിന്നു വിളിച്ചിറക്കിക്കൊണ്ടു പോയി തിരുനെട്ടൂര്‍ റെയില്‍വേ സ്‌റ്റേഷനു സമീപം വിജനമായ സ്ഥലത്തെത്തിച്ചു മര്‍ദിച്ചു കൊലപ്പെടുത്തിയ ശേഷം ചതുപ്പില്‍ ചവിട്ടിത്താഴ്ത്തുകയായിരുന്നു. എറണാകുളം നെട്ടൂര്‍ സ്വദേശിയായ അര്‍ജുനെ രണ്ടാം തിയതിയാണ് കൊലപ്പെടുത്തിയത്.
പട്ടികയും കല്ലും ഉപയോഗിച്ച് മര്‍ദിച്ചാണ് അര്‍ജുനെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. ചതുപ്പില്‍ ചവിട്ടിത്താഴ്ത്തിയ ശേഷം ഉയര്‍ന്നു വരാതിരിക്കാന്‍ മുകളില്‍ കല്ലുകളും വേലിയുടെ തൂണും വച്ച ശേഷം മടങ്ങുകയായിരുന്നു. അര്‍ജുനെ കാണാതായതിന്റെ പിറ്റേന്ന് തന്നെ പിതാവ് വിദ്യന്‍ നിബിനെ അടക്കമുള്ള പ്രതികളെ സംശയമുണ്ടെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് ചോദ്യം ചെയ്യലില്‍ ആദ്യം ഇവര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് അര്‍ജുന്റെ സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ