കോട്ടയം: കെവിൻ പി ജോസഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റം ചുമത്തുന്നതു സംബന്ധിച്ചു 13നു ജില്ലാ അഡീഷണൽ സെഷൻസ് നാലാം കോടതി വിധി പറയും. അന്നു തന്നെ പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിക്കും. കൊലക്കുറ്റമടക്കം 11 വകുപ്പുകളാണു പ്രതികൾക്കെതിരെ ചുമത്തിയത്.
കെവിന്റേത് മുങ്ങി മരണമായി പരിഗണിച്ച് കൊലപാതക കുറ്റം ഒഴിവാക്കണമെന്ന പ്രതിഭാഗം വാദത്തെ പ്രോസിക്യൂഷൻ എതിർത്തു. അരയ്ക്കൊപ്പം വെള്ളത്തിൽ മുങ്ങി മരിക്കാനാകില്ലെന്നും അതിനാൽ പ്രതികൾക്കെതിരെ കൊലക്കുറ്റം ഒഴിവാക്കാനാകില്ലെന്നുമാണ് പ്രോസിക്യൂഷൻ വാദം.
തെന്മല ചാലിയക്കര സ്വദേശി നീനു ചാക്കോയെ വിവാഹം കഴിച്ചതിലുള്ള വിരോധം മൂലം നട്ടാശേരി സ്വദേശി കെവിൻ പി ജോസഫിനെ നീനുവിന്റെ സഹോദരന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടു പോയി. ചാലിയക്കരയിൽ വച്ചു സംഘത്തിന്റെ കാറിൽ നിന്നു ഇറങ്ങിയോടിയ കെവിനെ ആറ്റിൽ വീഴ്ത്തി കൊലപ്പെടുത്തിയെന്നാണു കേസ്. ദുരഭിമാനക്കൊലയുടെ ഗണത്തിൽ പെടുത്തിയാണു വിചാരണ.
ഇറങ്ങിയോടിയ കെവിൻ മുങ്ങി മരിച്ചതാണെന്നും കൊലപാതകം ആരും കണ്ടിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. അരയ്ക്കൊപ്പം വെള്ളത്തിൽ നീന്തൽ അറിയാവുന്ന കെവിൻ മുങ്ങി മരിക്കില്ല. കെവിന്റെ മുണ്ട് മൂന്ന് കിലോമീറ്റർ അകലെ നിന്നു പ്രതികളാണു കണ്ടെടുത്തത്. മാത്രമല്ല 26ാം പ്രതി ലിജോയെ കെവിൻ മരിച്ചുവെന്നു ഒന്നാം പ്രതി സാനു ചാക്കോ വിളിച്ചു പറഞ്ഞിട്ടുമുണ്ട്. അന്വേഷണത്തോടു പ്രതികൾ സഹകരിച്ചില്ലെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ