കൊച്ചി: മുനമ്പം കേസിൽ പ്രതികൾക്കെതിരെ മനുഷ്യക്കടത്ത് വകുപ്പ് ചുമത്തി. ഹൈക്കോടതി നിർദ്ദേശിച്ച പ്രകാരമാണ് ഈ വകുപ്പ് ചുമത്തിയത്. കേസിലെ മുഖ്യപ്രതി സെൽവൻ, സ്റ്റീഫൻ രാജ്, അജിത്, വിജയ്, ഇളയരാജ, അറുമുഖൻ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
നേരത്തേ അറസ്റ്റിലായ മൂന്ന് പ്രതികളുടെ പേരിലും മനുഷ്യക്കടത്ത് ചുമത്തും.
കോടതിയിൽ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാനും തീരുമാനമായി. കേസില്‍ ആകെ ഒന്‍പത് പേരാണ് ഇതുവരേക്കും അറസ്റ്റിലായത്. തമിഴ്നാട്ടിൽ നിന്നും ശ്രീലങ്കയിൽ നിന്നുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്തിന് നേതൃത്വം നൽകിയ ആളുകൾ ഇനിയും പിടിയിലാകാനുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
എന്നാൽ മുനമ്പം കേസ് മനുഷ്യക്കടത്താണ് എന്നതിൽ ഒരു തർക്കവും ഇല്ലെന്നും അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറണമെന്നും കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. മുനമ്പം വഴി കടൽമാർഗം കടത്തിക്കൊണ്ട് പോയവരെ കുറിച്ച് യാതൊരു വിവരവും പിന്നീട് പുറത്ത് വന്നിട്ടില്ല. ഇവരാരും വീടുകളുമായി ബന്ധപ്പെട്ടിട്ടുമില്ല. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ