തിരുവനന്തപുരം: നെയ്യാറ്റിന്‍കര മാരായമുട്ടത്ത് വീട് ജപ്തി ചെയ്യുന്നതിനുള്ള നടപടികള്‍ക്കിടെ അമ്മയും മകളും സ്വയം തീകൊളുത്തിയ സംഭവത്തിൽ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അമ്മ ലേഖയും മരിച്ചു. തീകൊളുത്തിയ പത്തൊന്‍പതുകാരിയായ ഡിഗ്രി വിദ്യാര്‍ത്ഥിനി വൈഷ്ണവി നേരത്തെ മരിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അമ്മ ലേഖയെ തിരുവവനന്തപുരം മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സക്കിടെയാണ് ഇവരുടേയും മരണം. നാളെ രാവിലെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വീട്ടിലേക്ക് മാറ്റും.
ആന്തരികാവയവങ്ങൾക്ക് നൂറ് ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്നും ഡോക്ടർമാർ അറിയിച്ചിരുന്നു. മരണം ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ മാരായമുട്ടത്ത് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്. ബാങ്ക് വായ്പ മുടങ്ങിയതിന് ഇവരുടെ വീട് നാളെ ബാങ്ക് ജപ്തി ചെയ്യാനിരിക്കുകായാണെന്നാണ് വിവരം. ഇക്കാര്യം അറിയിച്ച ബാങ്കില്‍ നിന്ന് ഫോണ്‍ വന്നതിന് പിന്നാലെ അമ്മയും മകളും സ്വയം തീ കൊളുത്തുകയായിരുന്നു. വീട് നിര്‍മ്മാണത്തിനായി കാനറ ബാങ്കില്‍ നിന്ന് 7.80 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന ഇവര്‍ക്ക് വായ്പയടക്കാന്‍ കഴിയാത്തതില്‍ മനംനൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് അയല്‍ക്കാര്‍ പറയന്നത്. ജപ്തി നടപടികളുമായി ബാങ്കുകാര്‍ നിരന്തരം വിളിച്ചിരുന്നതായും അയല്‍ക്കാര്‍ പറയുന്നു
പൊള്ളലേറ്റ ഇരുവരെയും നെയ്യാറ്റിന്‍കര ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈഷ്ണവിയുടെ ജീവന്‍ രക്ഷിക്കാനായില്ല. വൈഷ്ണവിയുടെ മൃതദേഹം നെയ്യാറ്റിന്‍കര മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ