കോട്ടയം : കേരളാ കോൺഗ്രസ്(എം) നേതാവായിരുന്ന കെ എം മാണി മരിച്ച സാഹചര്യത്തിൽ നിയമസഭാ കക്ഷി നേതാവ് എന്ന പദവി താൻ വഹിക്കുമെന്ന് പി ജെ ജോസഫ്. പാർലമെന്ററി പാർട്ടിയുടെ ഡപ്യൂട്ടി ലീഡറായിരുന്ന സാഹചര്യത്തിൽ ഈ പദവി സ്വാഭാവികമായി വന്ന് ചേരുന്നതാണ് . സംസ്ഥാനക്കമ്മിറ്റി യോഗം വിളിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഒരു പദവിയുടെയും കാര്യം സ്വയം പ്രഖ്യാപിക്കുന്നത് ശരിയല്ലെന്നും പാർട്ടിക്കുള്ളിൽ വിഭാഗീയത വളർത്താൻ മാത്രമേ ഇത്തരം ശ്രമങ്ങൾ വിജയിക്കുകയുള്ളൂവെന്നും മാണി ഗ്രൂപ്പ് നേതാക്കൾ പ്രതികരിച്ചു. സംസ്ഥാന കമ്മിറ്റി ചേരില്ലെന്ന പി.ജെ. ജോസഫിന്റെ ആവർത്തിച്ചുള്ള പ്രഖ്യാപനങ്ങൾ പാർട്ടി ഭരണഘടനയുടെ ലംഘനമാണ് എന്ന് ഡോ. എൻ ജയരാജ് എംഎൽഎ പറഞ്ഞു.
സമവായമെന്ന് പ്രഖ്യാപിച്ച ശേഷം പാർട്ടിക്കുള്ളിൽ ഭിന്നിപ്പുണ്ടാക്കുന്നത് ശരിയല്ല. പാർട്ടി അംഗങ്ങൾ യോഗം ചേർന്ന് നേതാവിനെ തെരഞ്ഞെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ