ആലപ്പുഴ: ഉപതെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റായ അരൂരിലുണ്ടായ എൽഡിഎഫിന്റെ പരാജയത്തില്‍ മന്ത്രി ജി സുധാകരനെതിരെ വിമര്‍ശനം. സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തിലാണ് മന്ത്രിക്കെതിരെ വിമർശനം ഉയർന്നത്.
തെരഞ്ഞെടുപ്പ് കാലത്ത് മന്ത്രി നടത്തിയ പൂതനാ പരാമര്‍ശം എല്‍ഡിഎഫിന് കിട്ടേണ്ടിയിരുന്ന വോട്ടുകള്‍ കുറച്ചെന്ന് ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു. കുട്ടനാട്ടില്‍ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗമാണ് ഈ വിമര്‍ശനമുന്നയിച്ചത്. എന്നാല്‍ വിമര്‍ശനം മറുപടി പ്രസംഗത്തില്‍ ജി സുധാകരന്‍ തള്ളി.
അരൂരിലെ സംഘടനാ ദൗര്‍ബല്യമാണ് സിറ്റിങ് സീറ്റിലെ പരാജയത്തിന് കാരണമെന്നാണ് ജില്ലാ കമ്മിറ്റിയിലുണ്ടായ പൊതുവിലയിരുത്തല്‍. വിവിധ പഞ്ചായത്തുകളുടെ ചുമതലയുണ്ടായിരുന്ന മുതിര്‍ന്ന നേതാക്കള്‍ക്ക് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ വീഴ്ച പറ്റിയതായും യോഗത്തില്‍ വിമര്‍ശനമുണ്ടായി.
അരൂരില്‍ നിര്‍ണായക ശക്തിയായ എസ്എന്‍ഡിപി യോഗത്തിന്‍റെ താത്പര്യം അവഗണിച്ച് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് വലിയ തിരിച്ചടിയായി. മണ്ഡലത്തിലെ ബിജെപി വോട്ടുകള്‍ വലിയ അളവില്‍ യുഡിഎഫിലേക്ക് ചോര്‍ന്നെന്നും ജില്ലാ കമ്മിറ്റി വിലയിരുത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ