കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശലയില്‍ പ്രവേശനത്തട്ടിപ്പ് വിവാദത്തില്‍ നപടി. ബിരുദമില്ലാത്ത വിദ്യാര്‍ത്ഥിനിക്ക് ബിപിഎഡിന് അഡ്മിഷന്‍ നല്‍കിയ നടപടി സര്‍വകലാശാല റദ്ദാക്കി. പ്രവേശനം നല്‍കിയതിന് എതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് സര്‍വകലാശാല നടപടി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ രജിസ്ട്രാറുടെ നേതൃത്വത്തില്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു.
ബിരുദം യോഗ്യതയായ കോഴ്‌സില്‍ ബി കോം തോറ്റ വിദ്യാര്‍ത്ഥിനിക്ക് അഡ്മിഷന്‍ നല്‍കിയതിന് എതിരെ കെഎസ്‌യു സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. അഡ്മിഷന് വേണ്ടി മന്ത്രി കെടി ജലീല്‍ ഇടപെട്ടുവെന്ന് കെഎസ്‌യു ആരോപിച്ചു.
ബിരുദം തോറ്റ വിദ്യാര്‍ത്ഥിക്ക് കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലാണ് പ്രവേശനം നല്‍കിത്. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വകുപ്പ് മേധാവിയെ സസ്‌പെന്റ് ചെയ്തു. മുന്‍ വര്‍ഷങ്ങളില്‍ അവസാന സെമസ്റ്റര്‍ പരീക്ഷാ ഫലം വരുന്നതിന് മുന്നേ മുന്‍ പരീക്ഷകളിലെ മാര്‍ക്ക് നോക്കി അഡ്മിഷന്‍ നല്‍കിയിരുന്നുവെങ്കിലും ഇത്തവണ ആ സന്പ്രദായം എടുത്തു കളഞ്ഞുവെന്ന് വൈസ് ചാന്‍സലര്‍ വ്യക്തമാക്കി. അതിനാല്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വകുപ്പില്‍ സംഭവിച്ചതെന്താണെന്ന് പരിശോധിക്കുമെന്നും കണ്ണൂര്‍ സര്‍വകലാശാല വിസി അറിയിച്ചു.
ഹാള്‍ടിക്കറ്റ് നല്‍കുന്നതിനുള്ള നടപടിക്കിടെ പരീക്ഷ വിഭാഗം ഉദ്യോഗസ്ഥരാണ് ക്രമക്കേട് കണ്ടെത്തിയത്. തുടര്‍ന്ന് സര്‍വകലാശാല വൈസ് ചാന്‍സിലറെ വിവരമറിയിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനിക്ക് ചട്ടം ലംഘിച്ച് ഉന്നത പഠനത്തിന് അവസരം നല്‍കിയതിന് പിന്നില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പ് മേധാവിയും ഒരു സിന്‍ഡിക്കേറ്റംഗവുമാണെന്ന് കെഎസ്‌യു വൈസ്ചാന്‍സിലര്‍ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. കേരള സര്‍വകലാശാലയിലാണ് വിദ്യാര്‍ത്ഥിനി ബികോം പഠിച്ചത്. വിദ്യാര്‍ത്ഥിനിയെ രക്ഷിച്ചെടുക്കാന്‍ അനധികൃതമായി ഗ്രേസ് മാര്‍ക്ക് നല്‍കി ബിരുദം പാസാക്കാന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ഇടപെട്ടാന്നാണ് കെഎസ്‌യുവിന്റെ ആരോപണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ