കേരളം

തന്നെ മോശമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടും ഇടപെടേണ്ടവര്‍ ഇടപെട്ടില്ല; തരൂരിനെതിരെ വീണ്ടും കെ മുരളീധരന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിജെപി മുന്നോട്ടുവെക്കുന്ന ഏകീകൃത സിവില്‍ കോഡിനെ പിന്തുണച്ച് രംഗത്തെത്തിയ കോണ്‍ഗ്രസ് എംപി ശശി തരൂരിനെ വിമര്‍ശിച്ച് കെ മുരളീധരന്‍. കശ്മീര്‍, ആയോധ്യ, സിവില്‍ കോഡ് വിഷയങ്ങളില്‍ കോണ്‍ഗ്രസ് നിലപാടില്‍ മാറ്റമില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. ഏകീകൃത സിവില്‍ കോഡ് എന്നത് മോശം ആശയമല്ലെന്നായിരുന്നു തരൂര്‍ അഭിപ്രായപ്പെട്ടത്. 

ശശി തരൂരിന്റെ പരാമര്‍ശത്തോട് പാര്‍ട്ടിയുടെ ദേശീയ സംസ്ഥാന നേതാക്കള്‍ പ്രതികരിക്കട്ടെയെന്ന് മുരളീധരന്‍ പറഞ്ഞു. മോദി സ്തുതി പാടില്ലെന്ന നിലപാടില്‍ താന്‍ ഉറച്ചുനില്‍ക്കുന്നു. തന്നെ മോശമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടും ഇടപെടേണ്ടവര്‍ ഇടപെട്ടില്ല. അത് പറഞ്ഞതിന്റെ പേരില്‍ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നെന്നും മുരളീധരന്‍ പറഞ്ഞു.

ഏകീകൃത സിവില്‍ കോഡ് മോശം ആശയമാണെന്ന് ആരു പറയില്ല. എന്നാല്‍ സമുദായങ്ങള്‍ക്കിടയില്‍ നിഷേധിക്കാനാകാത്ത താല്‍പ്പര്യങ്ങളും, സാമൂഹ്യവും മതപരവുമായ ചടങ്ങുകളും ആചാരങ്ങളുമുണ്ട്. ഇത് സംരക്ഷിക്കുന്നതിനായി ഇവര്‍ പ്രതിരോധം ഉയര്‍ത്തും. എന്നാല്‍ വിശാലമായ സമൂഹത്തിന്റെ സമന്വയത്തിനായി ഏകീകൃത സിവില്‍കോഡിന്റെ പ്രധാന്യം മതവിഭാഗങ്ങളെ മനസ്സിലാക്കിക്കൊണ്ടുവരികയാണ് വേണ്ടതെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു.

ലക്ഷണക്കണക്കിന് മനുഷ്യരുടെ വിശ്വാസങ്ങള്‍ മാനിക്കപ്പെടേണ്ടതാണ് എന്നാണ് തന്റെ നിലപാടെന്നും ശശി തരൂര്‍ പറഞ്ഞു. മറ്റു മതസ്ഥരുടെ ആരാധനയ്ക്ക് മുടക്കം വരാത്ത വിധത്തില്‍ അയോധ്യയില്‍ രാമക്ഷേത്രം ആവശ്യമാണെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. അയോധ്യയുമായി ബന്ധപ്പെട്ട ചരിത്രം വിശദമായി പരിശോധിച്ചാല്‍ അവിടെയൊരു ക്ഷേത്രം ഉണ്ടായിരുന്നു എന്നാണ് വ്യക്തമാകുന്നത്. അവിടുത്തെ ജനങ്ങളുടെ വിശ്വാസം അതൊരു രാമക്ഷേത്രം ആയിരുന്നു എന്നാണ്. ഇതുമായി ബന്ധപ്പെട്ട് ആഴമേറിയ വിശ്വാസമാണ് ജനങ്ങള്‍ക്കിടയിലുള്ളത്. മറ്റു സമുദായങ്ങളുടെ ആരാധനാ സ്ഥലങ്ങള്‍ നശിപ്പിക്കാതെ അവിടൊരു ക്ഷേത്രം ആവശ്യമാണെന്നും തരൂര്‍ പറഞ്ഞു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370ാം അനുച്ഛേദം എക്കാലത്തും നിലനില്‍ക്കേണ്ടതാണെന്ന അഭിപ്രായമില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി. 370ാം അനുച്ഛേദം എല്ലാ കാലത്തും അതേപടി നിലനിര്‍ത്തുന്നതിനായി വാദിക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. എല്ലാ കാലത്തും നിലനിര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നില്ല കശ്മീരിന്റെ പ്രത്യേക പദവി എന്നാണ് തന്റെ നിലപാട്. 370ാം അനുച്ഛേദം എത്ര കാലം നിലനിര്‍ത്തേണ്ടത് ആവശ്യമാണോ അത്രയും കാലം അത് നിലനിന്നാല്‍ മതി എന്നായിരുന്നു നെഹ്‌റുവിന്റെയും കാഴ്ചപ്പാടെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.

മോദി അനുകൂല പ്രസ്താവനയുടെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെയാണ് കോണ്‍ഗ്രസിനെ വീണ്ടും വെട്ടിലാക്കി തരൂരിന്റെ പുതിയ പ്രസ്താവന. പ്രത്യേക പദവി റദ്ദാക്കുകയും ജമ്മു കശ്മീരില്‍ അത് നടപ്പാക്കുകയും ചെയ്ത രീതി ഭരണഘടനയ്ക്ക് നിരക്കുന്നതായിരുന്നില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഗില്‍ജിത് ബാള്‍ട്ടിസ്താനിലും പാക് അധീന കശ്മീരിലും മറ്റുമുള്ള പാകിസ്ഥാന്റെ ചെയ്തികളോട് നമുക്ക് പ്രതിഷേധമുണ്ട്. എന്നാല്‍ അതേ തരത്തിലുള്ള കാര്യങ്ങള്‍ത്തന്നെയാണ് ഇപ്പോള്‍ ജമ്മു കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍