തിരുവനന്തപുരം: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാതലത്തിൽ ഒരിക്കൽകൂടി സാലറി ചലഞ്ച് അവതരിപ്പിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. ജീവനക്കാർ ഒരുമാസത്തെ ശമ്പളം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം അഭ്യർഥിച്ചിരുന്നു. ചലഞ്ചിൽ പങ്കെടുക്കാത്ത ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതും ആലോചനയിലുണ്ട്.
ചലഞ്ചിൽ പങ്കെടുക്കാൻ തയ്യാറുള്ളവർക്ക് മൂന്നോ നാലോ ഗഡുക്കളായി ശമ്പളവിഹിതം നൽകാൻ അവസരമുണ്ട്. എന്നാൽ ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ മറ്റ് സംസ്ഥാനങ്ങൾ ചെയ്തതുപോലെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതിന് ഉത്തരവിടും. ചലഞ്ചിൽ നിന്ന് വിട്ടുനിൽക്കുന്നവരുടെ ഏപ്രിൽ, മേയ് മാസത്തെ ശമ്പളം 50 ശതമാനംവീതം വെട്ടിക്കുറയ്ക്കുന്നത് ആലോചിക്കുമെന്നാണ് ഉന്നതവൃത്തങ്ങൾ പറയുന്നത്. ഇതിന് നിയമപരമായ തടസ്സമില്ലെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. എല്ലാ ജീവനക്കാരുടെയും ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിൽ എത്തുമെന്ന് ഉറപ്പുവരുത്താനാണിത്.
ജീവനക്കാർ എല്ലാവരും മൊത്തം ശമ്പളം നൽകാൻ തയ്യാറായാൽ 3000 കോടിയിലധികം രൂപ സർക്കാരിന് ലഭിക്കും. എന്നാൽ ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ ചർച്ചചെയ്തതിന് ശേഷമേ ഇതുസംബന്ധിച്ച് ഉത്തരവിറക്കൂ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ