കണ്ണൂര്‍: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച കണ്‍സള്‍ട്ടന്‍സിഅദാനിയുമായുള്ള ബന്ധം മറച്ചുവെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്‍. ഇപ്പോഴാണ് അദാനി ഗ്രൂപ്പുമായി കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പിന് ബന്ധമുള്ള കാര്യം പുറത്തുവന്നതെന്നും ആവശ്യമായ തുടര്‍നടപടികള്‍ പരിശോധിക്കുമെന്ന് ഇപി ജയരാജന്‍ പറഞ്ഞു.
വിമാനത്താവള വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍ അല്ല. ബിഡ് ചോര്‍ന്നതായി തെളിവ് ലഭിച്ചാല്‍ അന്വേഷണം നടത്തുമെന്ന് ജയരാജന്‍ പറഞ്ഞു. ജന്റില്‍ മാന്‍ ലീഗല്‍ കണ്‍സല്‍ട്ടന്‍സി എന്ന നിലയിലാണ് ഏല്‍പ്പിച്ചത്. ഇവരുടെ അദാനിബന്ധം കെഎസ്‌ഐഡിസിയെങ്കിലും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതായിരുന്നു. ഇപ്പോഴാണ് ബന്ധുത്വം മനസിലാക്കിയത്. നിലവിലെ നിയമം അനുസരിച്ച് കേരളത്തിന്റെ പ്രൊപ്പോസല്‍ നിരാകരിക്കപ്പെട്ടാല്‍ നല്‍കേണ്ടതാണ്. എല്ലാവരുടെയും സഹായത്തോടെ മുന്നോട്ടുപോകാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് ജയരാജന്‍ പറഞ്ഞു.
അദാനി വന്‍കിട കോര്‍പ്പറേറ്റ് കമ്പനിയാണ്. തങ്ങളുടെ എതിരാളിയാണെന്ന് കരുതി ആക്ഷേപം ഉന്നയിക്കില്ല. ലേലത്തില്‍ പങ്കാളികളായവര്‍ ആരെന്ന് കണ്ടെത്താന്‍ തങ്ങള്‍ക്ക് ദൈവികമായ കഴിവില്ലെന്നും ജയരാജന്‍ പറഞ്ഞു. ഏറ്റവും നല്ല കണ്‍സല്‍ട്ടന്‍സി ആയതുകൊണ്ടാണ് അവരെ ഏല്‍പ്പിച്ചത്. അദാനിയുമായുള്ള ബന്ധം അവര്‍ പറയേണ്ടിയിരുന്നു. സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിക്കുമെന്ന് കണ്‍സല്‍ട്ടന്‍സി ഉറപ്പുനല്‍കിയതായി ജയരാജന്‍ പറഞ്ഞു.
നേരത്തെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് ലഭിച്ചത് സര്‍ക്കാര്‍ ഒത്തുകളിയെ തുടര്‍ന്നാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. പരസ്യമായി അദാനിയെ എതിര്‍ത്ത സര്‍ക്കാര്‍ തന്നെ രഹസ്യമായി അദാനിയെ സഹായിക്കുകയായിരുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു.
അദാനിക്ക് താല്‍പര്യമുള്ള വിമാനത്താവളത്തിന് അദാനിയുമായി ബന്ധമുള്ള കമ്പനിയുടെ സഹായം തേടിയത് സംശയാസ്പദമാണ്. അദാനിയുടെ താല്‍പര്യം സംരക്ഷിക്കാനായി ഗുജറാത്ത് കേഡറിലുള്ള ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ കെ.എസ്.ഐ.ഡി.സിയുടെ എം.ഡിയാക്കി നിയമിച്ചു. കേരളം ഉറപ്പിച്ച ലേലത്തുക നേരത്തേ മനസ്സിലാക്കിയാണ് അദാനി ഉയര്‍ന്ന തുക ലേലത്തില്‍ വച്ചത്. അങ്ങനെയാണ് കേരളത്തിന് ഇത് നഷ്ടപ്പെട്ടതെന്ന് ചെന്നിത്തല പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ