കേരളം

'ഈ അപൂര്‍വ മോതിരം ഞാന്‍ വില്‍ക്കുകയാണ്, പണം നെയ്യാറ്റിന്‍കരയിലെ മക്കള്‍ക്കു കൊടുക്കണം'

സമകാലിക മലയാളം ഡെസ്ക്

നെയ്യാറ്റിന്‍കരയില്‍ ഒഴിപ്പിക്കല്‍ നടപടിക്കിടെ ദമ്പതികള്‍ പൊള്ളലേറ്റു മരിച്ച സംഭവം വലിയ ഞെട്ടലാണ് കേരളീയ മനസ്സാക്ഷിയില്‍ സൃഷ്ടിച്ചത്. അച്ഛനും അമ്മയും പോയതോടെ രണ്ടു മക്കളാണ് അനാഥരായത്. സര്‍ക്കാരും വിവിധ സംഘടനകളും അവര്‍ക്കായി സഹായഹസ്തം നീട്ടിയിട്ടുണ്ട്. ജീവിതം വഴിമുട്ടി നില്‍ക്കുന്ന ആ കുഞ്ഞുങ്ങള്‍ക്കായി സഹാനുഭൂതിയുടെ കൈ നീട്ടുകയാണ്, എഴുത്തുകാരി ലക്ഷ്മി രാജീവ്. തന്റെ പക്കലുള്ള അപൂര്‍വ മോതിരം നെയ്യാറ്റിന്‍കരയിലെ കുഞ്ഞുങ്ങള്‍ക്ക് ആഹാര ചെലവു കണ്ടെത്താന്‍ വില്‍ക്കാന്‍ ഒരുക്കമാണെന്ന്, സാമൂഹ്യ മാധ്യമത്തില്‍ എഴുതിയ കുറിപ്പിലൂടെ അറിയിക്കുന്നു, ലക്ഷ്മി. ധാരാളം പണുള്ള ആരെങ്കിലും ഇതിനായി മുന്നോട്ടുവരണമെന്ന് കുറിപ്പിലൂടെ അഭ്യര്‍ഥിക്കുന്നു, അവര്‍.

ലക്ഷ്മി രാജീവിന്റെ കുറിപ്പ്: 

കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നുപോകുന്നത്.  നെയ്യാറ്റിന്‍കര അനാഥരാക്കപ്പെട്ട കുട്ടികളുടെ യും അവരുടെ കണ്മുന്നില്‍ വെന്തുമരിച്ച മാതാപിതാക്കളുടെയും ഓര്‍മ്മ നിങ്ങളെ എല്ലാരേയും എന്നപോലെ എന്നെയും ദുഖിപ്പിക്കുന്നു.

ഇതൊരു മോതിരമാണ്. അതീവ സമ്പന്നര്‍ക്ക് മാത്രം സ്വന്തമാക്കാന്‍ സാധിക്കുന്ന 'അനന്തവിജയം' എനിക്ക് അതിന്റെ സൃഷ്ടാവ്  Ganesh സമ്മാനമായി തന്നതാണത്. ഹൈനെസ്സ് ശ്രീ മാര്‍ത്താണ്ഡ വര്‍മ്മ ക്കും മോഹന്‍ലാലിനും മാത്രം സ്വന്തമായിരുന്ന ഈ മോതിരം നിര്‍മ്മിച്ചത് നാനോ ശില്പി ഗണേശാണ് . പിന്നെയൊരു മോതിരം അതുപോലെ ഉണ്ടാക്കാന്‍ മടിച്ച ഗണേഷിനോട് വീണ്ടും ഒരെണ്ണം ചെയ്യണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. പറഞ്ഞ സമയത്തിന്റെയോ എന്റെ വിശ്വാസത്തിന്റെയോ കാരണമാകാം  അതിനു തുടര്‍ച്ചയായി ലോകത്തു പലയിടത്തു നിന്നും ഈ മോതിരത്തിനു ആവശ്യക്കാരുണ്ടായി.

ഇത് ചേച്ചിക്ക് എന്ന് പറഞ്ഞു ഗണേഷ് എനിക്കിതു സമ്മാനമായി തരുമ്പോള്‍ അതിന്റെ വില അറിയാവുന്ന ഞാന്‍ ഞെട്ടി. ഗണേഷ് ഒരു സാധാരണക്കാരനാണ്. ഞാനതു വാങ്ങി വച്ചു .അപൂര്‍വ അവസരങ്ങളില്‍ അണിഞ്ഞു. ഇതിനുള്ളില്‍ ലെന്‍സിലൂടെ കാണാവുന്ന ലോകത്തെ ഏറ്റവും ചെറിയ പദ്മനാഭസ്വാമി ഉണ്ട്.വിലകൊടുത്തു എനിക്ക് ഇത് ഒരിക്കലും വാങ്ങാന്‍ ആവില്ല. കാണാന്‍ മാത്രമേ ആഗ്രഹിച്ചുള്ളൂ.

ഈ മോതിരം എനിക്കിനി വേണ്ട. ഈ മോതിരം സ്വന്തമായി ഉള്ള ഏക സ്ത്രീ ഞാനാണ്. ഇതിനു അനന്തവിജയം എന്ന പേരും നല്‍കിയത് ഞാനാണ്.  ഈ മോതിരം ആര്‍ക്കെങ്കിലും വേണമെങ്കില്‍ പണം തന്നാല്‍ നല്‍കാം. ആ പണം നെയ്യാറ്റിന്‍കരയിലെ മക്കള്‍ക്ക് കൊടുക്കണമെന്ന് ഞാന്‍ ആശിക്കുന്നു. അവര്‍ക്കു സ്വന്തമായി വരുമാനം ഉണ്ടാകുന്നതു വരെ ആഹാര ചിലവിനു ഈ തുകയുടെ ബാങ്ക് പലിശ മാത്രം മതിയാവും. ഗണേഷിനോട് ഞാന്‍ അനുവാദം ചോദിച്ചില്ല പക്ഷെ ഗണേഷ് നു അത് അഭിമാനം ആകുമെന്ന് എനിക്കറിയാം.
ചേച്ചിക്ക് ഗണേഷിന്റെ സ്‌നേഹം അനന്തവിജയംതന്നെയാണ് . ആവശ്യക്കാര്‍ ഉണ്ടെങ്കില്‍ ഗണേഷിനെ ബന്ധപ്പെടുക. തുക കുട്ടികളുടെ പേരില്‍ ചെക്ക് ആയി നല്‍കണം.മതിലകം രേഖകളില്‍ ക്ഷേത്രത്തിനു തീപിടിത്തം ഉണ്ടായി ഇലിപ്പ മരത്തില്‍ ചെയ്ത പദ്മനാഭ സ്വാമി വെന്തു പോയതായി അടയാളപ്പെടുത്തിയിട്ടുണ്ട്. അത് കണ്ടതിന്റെ നൂറു മടങ്ങു സങ്കടം ഈ ദുരന്തം അറിഞ്ഞപ്പോള്‍ ഉണ്ടായി.

എനിക്ക് വളരെ ഐശ്വര്യമായി തോന്നിയിരുന്നു ഈ മോതിരം. മകള്‍ക്ക് കൊടുക്കാം എന്ന് കരുതി. അത് അതീവ സന്തോഷത്തോടെ ഈ കുട്ടികള്‍ക്ക് നല്കാന്‍ ഞാന്‍ ഒരുക്കമാണ്.
 ധാരാളം പണമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ വാങ്ങുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി