കേരളം

വിവാഹ റാഗിങ്; മുന്നറിയിപ്പുമായി കേരള പൊലീസ്; ജാഗ്രത

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കല്ല്യാണ ദിവസം വധുവരന്‍മാര്‍ക്കിട്ട് 'പണി കൊടുക്കുക' എന്നത് ഇന്ന് സാധാരണമാണ്.  ആഘോഷങ്ങളുടെ ഭാഗമായി നടത്തിയിരുന്ന നിര്‍ദോഷമായ ചെറിയ കുസൃതികള്‍ ഇന്നൊരു ആചാരം പോലെ നിര്‍ബന്ധമായി നടത്തപ്പെടുന്ന ഒന്നായി.

വരനെയും വധുവിനെയും കൊണ്ട് പാത്രം കഴുകിച്ചും കാളവണ്ടിയില്‍ കയറ്റിയുമൊക്കെ നടത്തുന്ന റാഗിങ് പരിപാടി സകല സീമകളും ലംഘിച്ച് സാമൂഹ്യ വിപത്താകുന്ന കാഴ്ച്ചയാണ് പലപ്പോഴും കാണുന്നത്. ഈ പ്രവണതയ്ക്ക് നിയന്ത്രണമുണ്ടാകണമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ് എത്തി. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോലീസ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

അതിരുകടക്കുന്ന വിവാഹ'റാഗിംഗ്' :

കല്യാണ ദിവസം വരനെയും വധുവിനെയും സ്വീകരിക്കുന്ന 'ആഘോഷങ്ങളും' 'റാഗിംഗു'മെല്ലാം ഇപ്പോള്‍ ക്രമസമാധാന പ്രശ്‌നമാകുകയാണ്. ഒത്തുചേരലുകളുടെ സന്തോഷങ്ങളെയെല്ലാം കെടുത്തുന്ന തരത്തിലാണ് ഇന്ന് പല വിവാഹ ആഘോഷങ്ങളും തമാശകളും അരങ്ങേറുന്നത്. പലപ്പോഴും ഈ പ്രവണതകള്‍ സകലസീമകളും ലംഘിച്ച് ആഭാസങ്ങളും അപകടങ്ങളും ആയി പരിണമിക്കാറുമുണ്ട്. വിവാഹ ആഘോഷത്തിെന്റയും വിരുന്നു സല്‍ക്കാരത്തിെന്റയും മറവിലുള്ള വിക്രിയകള്‍ സാമൂഹിക പ്രശ്‌നമാകുന്നു.

കല്യാണ ദിവസം വരനെയും വധുവിനെയും പലതരത്തില്‍ അസാധരണമായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുക (കോളേജ് റാഗിംഗ് പോലെ) വാഹനം തടഞ്ഞു നിര്‍ത്തി റോഡില്‍ നടത്തുക, നടക്കുബോള്‍ അവരുടെ നല്ല ചെരുപ്പ് വാങ്ങി പഴയ കിറിയ ചെരുപ്പുകള്‍ നല്കുക, സൈക്കിള്‍ ചവിട്ടിപ്പിക്കുക, പെട്ടിഓട്ടോറിക്ഷ പോലെ ഉള്ള ഗുഡ്‌സ് വണ്ടിയിലും, ജെ.സി.ബിയിലും കയറ്റുക, പഴയ കാര്യങ്ങള്‍, വട്ടപേരുകള്‍ തുടങ്ങിയവ വെച്ച് ഫ്‌ളക്‌സ് അടിക്കുക, പുതിയ കുട ചൂടി വരുന്ന വധൂവരന്മാരെ കണ്ടം വെച്ച പഴകിയ കുട ചൂടി നടത്തിക്കുക, ചെണ്ടകൊട്ടിയും ഇലത്താളം അടിച്ചും കൂട്ടപാട്ടും പാടി ആനയിക്കുക, വഴിനീളെ പടക്കംപൊട്ടിക്കല് എന്നിങ്ങനെ കൂട്ടുകാരുടെ മനസില്‍ വിരിയുന്ന എന്തും ഏതും ചെയ്യാന്‍ അന്ന് വരനും വധുവും ബാധ്യസ്ഥരാകേണ്ടിവരുന്നു. വരനെ കൂട്ടുകാര് ശവപ്പെട്ടിയില് കൊണ്ടു പോവുന്ന കല്യാണ കാഴ്ചയും, റാഗിങ്ങില്‍ ദേഷ്യപ്പെട്ട് സദ്യതട്ടിത്തെറിപ്പിക്കുന്ന വീഡിയോയും അടുത്തിടെ വൈറലായി മാറിയിരുന്നു.

സന്തോഷത്തിന്റെ വിവാഹദിനങ്ങളില്‍ ചിലപ്പോളെങ്കിലും ഈ കടന്ന് കയറ്റം വഴി കണ്ണീര്‍ വീഴ്ത്താറുണ്ട്. മദ്യപാനം, പടക്കം പൊട്ടിക്കല്‍, ബാന്‍ഡ് മേളം, റോഡ് ഷോ, മറ്റു പരാക്രമങ്ങള്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള കൈയാങ്കളിയിലും വീട്ടുകാരും സമീപവാസികളും മറ്റുമായുള്ള തര്‍ക്കങ്ങള്‍ക്കും ഇടവരുത്തുന്നു. ഇത് സംബന്ധിച്ച പരാതികള്‍ പോലീസ് സ്‌റ്റേഷനുകളില്‍ എത്തുന്നുണ്ട്.

ഒരു തമാശയ്ക്ക് വേണ്ടി ചെയ്യുന്ന ഇത്തരം കളികള്‍ അതിരുവിട്ട്, മറ്റൊരാളുടെ ദുഃഖത്തില്‍ സന്തോഷിക്കുന്ന ഒരുതരം സാഡിസമായി മാറുമ്പോഴാണ് ഈ 'രസകരമായ ആചാരങ്ങള്‍' സാമൂഹിക വിപത്തായി മാറുന്നത്. കേരളത്തില് എല്ലായിടത്തും ഇപ്പോള് അത് സര്‍വസാധാരണവുമാണ്. കൂട്ടുകാരെ ഇത്തരത്തില്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് വരന്റെ ഇന്നലകളാണ്. കാരണം അയാള്‍ മുന്‍പ് കൂട്ടുകാരന്റെ വിവാഹ ദിനത്തില്‍ കൊടുത്ത പണിയാണ്..പകരം വീട്ടലാണ് പലപ്പോഴും ഉണ്ടാവുക.

റാഗിംഗ് കാരണം കല്യാണം കൂട്ടത്തല്ലില് അവസാനിക്കുന്നത് മുതല് കല്യാണം മുടങ്ങിപ്പോയ സംഭവങ്ങളുമുണ്ട്. വരന്റെ സുഹൃത്തുകള്‍ ഒരുക്കിയ തമാശകളില്‍ മാനസിക നില പോലും തെറ്റി വിവാഹദിനം തന്നെ വിവാഹ മോചനത്തില്‍ എത്തിയ സംഭവമുണ്ടായി. കൂടാതെ രക്ഷിതാക്കള്‍ അനുഭവിക്കുന്ന മാനസികവേദനയും ഇക്കൂട്ടര്‍ മനസിലാക്കുന്നില്ല. കൂട്ടുകാരുടെ നിലവിട്ട കുസൃതികളില്‍ എതിര്‍പ്പ് തോന്നിയാല്‍ പോലും മൗനം പാലിക്കുന്ന ബന്ധുക്കളും നാട്ടുകാരും ആണ് പൊതുവെ അമിതമായ ഇത്തരം രീതികള്‍ക്ക് കാരണമാവുന്നത്. എന്നും ഓര്‍ത്തുവയ്ക്കുവാന്‍ കൂട്ടുകാര്‍ ഒരുക്കുന്ന ഇത്തരം കലാപരിപാടികള്‍ പുതുജീവിതം തുടങ്ങുന്നവരുടെ മേല്‍കരിനിഴല്‍ വീഴ്ത്തരുത്..

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''