തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഒരുമിച്ചു തന്നെ നടത്താൻ തീരുമാനം.
ഇതുസംബന്ധിച്ച് ഉയർന്നു വന്ന ആശങ്കകളെല്ലാം പരിഹരിച്ച് മാർച്ച് 10ന് തന്നെ പരീക്ഷ ആരംഭിക്കാൻ ഇന്നലെ ചേർന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം യോഗം തീരുമാനിച്ചു. പരീക്ഷകൾ ഒരുമിച്ചു നടത്തുമെങ്കിലും എസ്എസ്എൽസി, ഹയർ സെക്കൻഡറി വിദ്യാർഥികളെ ഇടകലർത്തിയാവില്ല പരീക്ഷയ്ക്ക് ഇരുത്തുന്നത്.
2034പരീക്ഷാ കേന്ദ്രങ്ങളിൽ 1689 കേന്ദ്രങ്ങളിലും ഹയർ സെക്കൻഡറി വിദ്യാർഥികളെ പ്രത്യേകമായി ഇരുത്തി പരീക്ഷ എഴുതിക്കാനാവും. ശേഷിക്കുന്ന സ്കൂളുകളിൽ മാത്രമേ ക്ലാസുകളിൽ അത്യാവശ്യം ഇടകലർത്തേണ്ട സാഹചര്യം ഉണ്ടാകൂ. ഇവിടങ്ങളിലും പരമാവധി പ്രത്യേക ക്ലാസ് മുറികളിൽ രണ്ടു പരീക്ഷകളും നടത്തുന്നതിനാണു ശ്രമിക്കുന്നത്. 58 സ്കൂളുകളിൽ കൂടുതൽ സ്ഥലസൗകര്യമുള്ള ക്ലാസുകളിൽ മൂന്നു വീതം ബഞ്ചും ഡസ്ക്കും അധികമായി വിന്യസിച്ച് 40 കുട്ടികളെ വരെ ഇരുത്തി പരീക്ഷ നടത്തും.
എട്ട്, ഒൻപത് ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച് രണ്ടിന് ആരംഭിച്ച് 30ന് അവസാനിക്കും. ഹൈസ്കൂളിനോടു ചേർന്നുള്ള യുപി, എൽപി ക്ലാസ് പരീക്ഷ മാർച്ച് നാലിന് ആരംഭിക്കും. 30 ന് അവസാനിക്കും. സ്വതന്ത്രമായി നിൽക്കുന്ന യുപി, എൽപി ക്ലാസുകളിൽ മാർച്ച് 20ന് പരീക്ഷ ആരംഭിച്ച് 30ന് അവസാനിക്കും. മുസ്ലിം സ്കൂളുകളിലെ വാർഷിക പരീക്ഷ ഏപ്രിൽ ഒന്നിന് ആരംഭിച്ച് എട്ടിന് അവസാനിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ