കേരളം

ഉച്ചവരെയുള്ള കണക്ക്; സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കോവിഡ്;  സമ്പര്‍ക്കത്തിലൂടെ 375; ഉറവിടമറിയാത്തത് 29

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 794 പേര്‍ക്ക് രോഗമുക്തി ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇന്നത്തെ കണക്ക് പൂർണമല്ല. ഐസിഎംആർ വെബ്പോർട്ടലുമായി ബന്ധപ്പെട്ട് ചില ജോലികൾ നടക്കുന്നു. അതുകൊണ്ട് ഉച്ചവരെയുള്ള ഫലമാണ് അതിനകത്ത് ഉള്ളത്. ബാക്കിയുള്ളത് പിന്നീട് വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

375 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്ത 29 കേസുകളുണ്ട്. വിദേശത്തുനിന്ന് 31പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 40പേര്‍. ആരോഗ്യപ്രവര്‍ത്തകര്‍ 37 എന്നിങ്ങനെയാണ്

ഇന്ന് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് സ്വദേശി ആലിക്കോയ, എറണാകുളം സ്വദേശി ബീപാത്തു എന്നിവരാണ് മരിച്ചത്.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 70

കോട്ടയം 29

മലപ്പുറം 32

തൃശൂര്‍ 83

കൊല്ലം 22

പാലക്കാട് 4

ആലപ്പുഴ 55

എറണാകുളം 34

കോഴിക്കോട് 42

പത്തനംതിട്ട 59

വയനാട് 3

കണ്ണൂര്‍ 39

കാസര്‍കോട് 28

ഇടുക്കി 6
 

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 220
കാസര്‍കോട് 4
പത്തനംതിട്ട 81
കൊല്ലം 83
എറണാകുളം 69
കോഴിക്കോട് 57
മലപ്പുറം 12
കോട്ടയം 49
ഇടുക്കി 31
കണ്ണൂര്‍ 47
ആലപ്പുഴ 20
പാലക്കാട് 36
തൃശൂര്‍ 68
വയനാട് 17

നാളെ ബലിപെരുന്നാള്‍ ആണ്. ത്യാഗത്തിന്റെ സമര്‍പ്പണത്തിന്റെ മനുഷ്യസ്‌നേഹത്തിന്റെ മഹത്തായ സന്ദേശമാണ് ഈദുല്‍ അസ്ഹ നമുക്ക് നല്‍കുന്നത്. ഈ മഹത്തായ മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ പ്രതിജ്ഞ പുതുക്കാനുള്ള അവസരമാകട്ടെ ഈ വര്‍ഷത്തെ ഈദ് ആഘോഷം. ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ഈദ് ആശംസ നേരുന്നു.

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലാണ് ഇത്തവണ ജനങ്ങള്‍ ഈദ് ആഘോഷിക്കുന്നത്. പതിവ് ആഘോഷങ്ങള്‍ക്കുള്ള സാഹചര്യം ഇപ്പോള്‍ ലോകത്ത് എവിടെയുമില്ല. വളരെ കുറച്ച് തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നത്. ഒഴിച്ചുകൂടാന്‍ പറ്റാത്ത കര്‍മങ്ങള്‍ മാത്രമാക്കി ഹദജ്ജ് പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇവിടെ പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരം അനുവദിച്ചു. എന്നാല്‍ ആളുകളുടെ എണ്ണം പരമാവധി കുറച്ചും മറ്റ് മാനദണ്ഡങ്ങള്‍ പാലിച്ചും നമസ്‌കാരം നടത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ആള്‍ക്കാര്‍ അതു പാലിക്കണമെന്ന് ഒരിക്കല്‍ കൂടി അഭ്യര്‍ഥിക്കുന്നു.

ഇന്നത്തെ സാഹചര്യത്തിന്റെ ഗുരുതര സ്വഭാവം കണക്കിലെടുത്ത് പള്ളികളില്‍ ഇത്തവണ നമസ്‌കാരം വേണ്ടെന്നുവച്ച പള്ളികളുണ്ട്. അവരുടെ തീരുമാനത്തെ അഭിനന്ദിക്കുന്നു. കോവിഡിനൊപ്പം നമ്മള്‍ സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് 6 മാസമാകുന്നു. സര്‍ക്കാര്‍ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചാണ് അപരിചിതമായ സാഹചര്യത്തെ മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നത്. ജനങ്ങള്‍ ഇക്കാര്യത്തില്‍ കാട്ടുന്ന ജാഗ്രതയും പിന്തുണയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജമേകിയിട്ടുണ്ട്. കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന് എന്ത് പങ്കാണുള്ളത് എന്നൊരു ചോദ്യം ഇന്ന് കേട്ടു. കോവിഡ് പ്രതിരോധത്തിന്റെ നാള്‍ വഴി പരിശോധിച്ചാല്‍ ആ ചോദ്യത്തിന്റെ ഉത്തരവുമുണ്ടാകും.


ജനവരി 30നാണ് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചതെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അതിലേറെ പഴക്കമുണ്ട്. ജനുവരി രണ്ടാമത്തെ ആഴ്ച മുതല്‍ ചൈനയിലൊരു പ്രത്യേക തരം സാര്‍സ് വൈറസ് പടരുന്നുവെന്ന് അറിഞ്ഞപ്പോള്‍ തന്നെ ആരോഗ്യ വകുപ്പ് ഉണര്‍ന്നു പ്രവര്‍ത്തിച്ചു. അംഗീകരിക്കപ്പെട്ട പ്രോട്ടോക്കോള്‍ ഇല്ലാതിരുന്ന ഘട്ടത്തിലും പ്രോട്ടോക്കോളും പ്രവര്‍ത്തനരേഖയും നിര്‍ദേശങ്ങളും തയാറാക്കി. ജനുവരി 30, ഫെബ്രുവരി 2, 4 തീയതികളില്‍ ആദ്യ ഘട്ടത്തില്‍ മൂന്ന് കേസുകളാണ് ഉണ്ടായത്. ആ മൂന്ന് കേസുകളില്‍തന്നെ ആദ്യ ഘട്ടം ഒതുങ്ങി. ആദ്യം സ്ഥിരീകരിച്ച രാജ്യങ്ങളില്‍ രോഗം പടര്‍ന്നു പിടിക്കുമ്പോഴാണ് നാം വ്യാപനമില്ലാതെ ആദ്യ ഘട്ടം അതിജീവിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം