കൊച്ചി: പ്രളയ ദുരിതാശ്വാസത്തിന്റെ പേരിൽ പണം പിരിവ് നടത്തിയ സിപിഎം നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും നഗരസഭാ കൗൺസിലറുമായ സിഎ നിഷാദിനെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. നിഷാദിനെ പിന്നീട് ജാമ്യത്തിൽ വിട്ടു. കാക്കനാട് മജിസ്ട്രേറ്റ് കോടതിയാണ് സിപിഎം നേതാവിനെതിരെ കേസ് എടുക്കാൻ ഉത്തരവിട്ടത്.
2018ലെ ആദ്യ പ്രളയ സമയത്ത് കൊല്ലം കുടിമുകളിൽ നടത്തിയ ക്യാമ്പിൻറെ പേരിൽ വിദേശത്തുള്ള സുഹൃത്തുക്കളിൽ നിന്ന് പണം പിരിച്ചതാണ് കേസിനാസ്പദമായ സംഭവം. ദുരിതാശ്വാസ ക്യാമ്പിനായി വ്യക്തികൾ നേരിട്ട് പണം സ്വീകരിക്കരുതെന്ന് നിർദ്ദേശം നിലനിൽക്കെയാണ് നഗരസഭാ കൗൺസിലർ കൂടിയായ നിഷാദ് വാട്സാപ്പ് കൂട്ടായ്മ ഉണ്ടാക്കി പണം പിരിച്ചത്.
പൊതു പ്രവർത്തകനായ മാഹിൻകുട്ടി നൽകിയ പരാതിയിൽ കാക്കനാട് മജിസ്ട്രേറ്റ് കോടതി നിർദ്ദശ പ്രകാരം ഐപിസി 406, 417, 420 വകുപ്പുകൾ ചേർത്ത് തൃക്കാക്കര പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. അതിനിടെയാണ് നിഷാദ് ജില്ലാ കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടിയത്. കോവിഡ് പശ്ചാത്തലത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനും അറസ്റ്റ് ചെയ്താൽ ജാമ്യം അനുവദിക്കാനും ജില്ലാ കോടതി ഉത്തരവിട്ടിരുന്നു.
ഇതേ തുടർന്നാണ് ചോദ്യം ചെയ്യലും അറസ്റ്റും പൂർത്തിയാക്കി പ്രതിയെ ജാമ്യത്തിൽ വിട്ടത്. നിഷാദിൻറെയും ബന്ധുക്കളുടേയും അക്കൗണ്ട് വിശദാംശങ്ങൾ പൊലീസ് ശേഖരിച്ച് വരികയാണ്. 2018 ഓഗസ്റ്റിൽ നിഷാദ് നടത്തിയ ബാങ്ക് ഇടപാടുകളുടെ മുഴുവൻ രേഖകളും പൊലീസ് ശേഖരിക്കുന്നുണ്ട്. സിപിഎം നേതാക്കൾ ഉൾപ്പെട്ട പ്രളയ ഫണ്ട് തട്ടിപ്പ് കേസിലും അന്വേഷണം പുരോഗമിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ