തിരുവനന്തപുരം : ഓരോ പകര്‍ച്ചവ്യാധികളും അസുഖങ്ങളും ഉണ്ടാകുമ്പോള്‍, മനുഷ്യരുടെ ജീവന്‍ രക്ഷിക്കാന്‍ നൈറ്റിംഗേലിന്റെ പിന്‍മുറക്കാരായ നഴ്‌സുമാര്‍ നടത്തുന്ന സേവനം വിലമതിക്കാനാകാത്തതാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. നഴ്‌സസ് ദിനത്തോട് അനുബന്ധിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ പ്രത്യേകസന്ദേശത്തിലാണ് മന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമായ ഇന്ന് ലോകമെങ്ങും നഴ്‌സസ് ദിനമായി ആചരിക്കുകയാണ്. നൈറ്റിംഗേലിന്റെ 200-ാം ജന്മദിനം കൂടിയാണിന്ന്. വിളക്കേന്തിയ വനിത എന്നാണ് നൈറ്റിംഗേലിനെ അറിയപ്പെടുന്നത്. അവരുടെ പിന്മുറക്കാരാണ് ഓരോ നഴ്‌സുമാരും. രാപ്പകലില്ലാതെ നഴ്‌സുമാര്‍ നടത്തുന്ന സേവനം വിലമതിക്കാനാകാത്തതാണ്.
ലോകം നഴ്‌സുമാരുടെ സേവനങ്ങളെ ആദരിക്കുന്ന വേളയില്‍, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസും മെഡിമിക്‌സും സംയുക്തമായി എല്ലാ ജില്ലകളിലും നഴ്‌സുമാരെ ആദരിക്കുന്ന പരിപാടി നടത്തുകയുണ്ടായി. കോവിഡ് ബാധിച്ച വൃദ്ധദമ്പതികളെ ശുശ്രൂഷിക്കുകയും അതുവഴി രോഗം പകരുകയും ചെയ്ത നഴ്‌സ് രേഷ്മ മോഹന്‍ദാസിനെയാണ് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ആദരിച്ചത്.
രോഗം പിടിപെട്ടെങ്കിലും നഴ്‌സ് രേഷ്മ സധൈര്യം അത് നേരിട്ടു. രേഷ്മയ്ക്കും, നഴ്‌സുമാരെ ആദരിക്കല്‍ ചടങ്ങ് നടത്തിയ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനും മെഡിമിക്‌സിനും അഭിനന്ദനം അര്‍പ്പിക്കുന്നതായി മന്ത്രി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ