കേരളം

മലര്‍ന്നുകിടന്ന് തുപ്പരുത്; സ്വയം കണ്ണടച്ച് ഇരുട്ടാക്കിയാല്‍ എല്ലാവര്‍ക്കും അങ്ങനെയായിരിക്കില്ല, മുഖ്യമന്ത്രിക്ക് വി മുരളീധരന്റെ മറുപടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. വകുപ്പ് മന്ത്രി അറിയാതെ മുഖ്യമന്ത്രി എല്ലാം തീരുമാനിക്കുന്ന കേരള സര്‍ക്കാര്‍ ശൈലിയല്ല കേന്ദ്രത്തിലെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണമെന്ന് വി.മുരളീധരന്‍ പറഞ്ഞു. സര്‍ക്കാര്‍ പ്രവാസികളോട് ഉത്തരവാദിത്തം കാണിക്കണമെന്നും അവരെ പെരുവഴിയിലാക്കുന്ന സമീപനം എടുക്കരുതെന്നും വി.മുരളീധരന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കാത്തതുകൊണ്ടാണ് പ്രവാസികളുമായുള്ള വിമാനങ്ങള്‍ കേരളത്തിലേക്ക് വരാത്തതെന്ന മുരളീധരന്റെ മുന്‍ പ്രസ്താവനയ്ക്ക് എതിരെ മുഖ്യമന്ത്രി രംഗത്ത് വന്നിരുന്നു. കേന്ദ്രം തീരുമാനിക്കുന്ന പല കാര്യങ്ങളും മുരളീധരന്‍ അറിയുന്നില്ലെന്നും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിന് ഒരതിര് വേണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. 

ഇതിന് മറുപടിയുമായി രംഗത്തെത്തിയ മുരളീധരന്‍, കേന്ദ്രത്തില്‍ ഓരോ വകുപ്പിലെയും തീരുമാനങ്ങള്‍ ബന്ധപ്പെട്ട വകുപ്പിലെ മന്ത്രിമാര്‍ തന്നെയാണ് എടുക്കുന്നത്. അതുകൊണ്ട് എന്തറിയുന്നു, എന്തറിയില്ല എന്നത് സംബന്ധിച്ച് മുഖ്യമന്ത്രി കരുതുന്നതുപോലെയല്ല കാര്യങ്ങള്‍. മുഖ്യമന്ത്രി സ്വയം കണ്ണടച്ച് ഇരുട്ടാക്കിയാല്‍ എല്ലാവര്‍ക്കും അത് അങ്ങനെയായിരിക്കില്ല. 1,35,000 മുറികള്‍ തയ്യാറാക്കി. അതിനേക്കാള്‍ കൂടുതല്‍ വേണമെങ്കില്‍ സജ്ജമാക്കാന്‍ തയ്യാറാണ് എന്നാണ് കേരളം അറിയിച്ചത്. അങ്ങനെയാണെങ്കില്‍ കേന്ദ്രം 14 ദിവസം ക്വാറന്റൈ ചെയ്യണമെന്നുപറഞ്ഞത് എന്തിനാണ് വെട്ടിക്കുറച്ച് ഏഴു ദിവസമാക്കിയതെന്ന് ചോദിച്ചു.

കേരള സര്‍ക്കാരിന്റെ തയ്യാറെടുപ്പുകള്‍ വേണ്ടത്ര ഇല്ലാതത്തു കൊണ്ടാണ് അപ്രകാരം ചെയ്തത്. കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ കൊണ്ടുവരാന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ മടങ്ങിയെത്തുന്നവര്‍ പെരുവഴിയില്‍ നില്‍ക്കുന്ന സാഹചര്യം ഉണ്ടാകരുത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ അപര്യാപ്തമാണെന്നത് വ്യക്തമാണ്. കേന്ദ്ര മാനദണ്ഡം പാലിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ കാര്യക്ഷമമായി ക്വാറന്റൈന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ കേന്ദ്രം കൂടുതല്‍ വിമാനസര്‍വീസ് നടത്താന്‍ തയ്യാറാണ്. 

മുഖ്യമന്ത്രി നേരിട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതുന്ന ശീലമുള്ള ആളാണ്. ഉദ്യോഗസ്ഥതലത്തില്‍ നടക്കുന്ന ചര്‍ച്ചകളെ കുറിച്ച് അദ്ദേഹത്തിന് അറിയില്ലെന്നാണ് തോന്നുന്നത്. എന്നാല്‍ ആ ചര്‍ച്ചകള്‍ അറിയുന്ന ആളാണ് ഞാന്‍. പ്രധാനമന്ത്രിക്ക് കത്തെഴുതുന്നതിന് പകരം ഉദ്യോഗസ്ഥരുടെ ചര്‍ച്ചകളെ കുറിച്ചുകൂടി മുഖ്യമന്ത്രി അന്വേഷിച്ചറിയണം. അതറിഞ്ഞാല്‍ ഇത്തരത്തിലുളള പരാമര്‍ശങ്ങള്‍ അദ്ദേഹത്തില്‍ നിന്നുണ്ടാകില്ല. സര്‍ക്കാര്‍ പ്രവാസികളോട് ഉത്തരവാദിത്തം കാണിക്കണം.അവരെ പെരുവഴിയിലാക്കുന്ന സമീപനം എടുക്കരുത്. അവരെ കൊണ്ടുവരാന്‍ കേന്ദ്രം ഇപ്പോഴും തയ്യാറാണ്. ആ നിലപാടില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. കേന്ദ്രത്തിന്റെ മാനദണഡങ്ങള്‍ പാലിച്ചുകൊണ്ട് നിരീക്ഷണത്തിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. 

ഈ സമയത്ത് ഒരു കാരണവശാലും രാഷ്ട്രീയം കളിക്കരുത്. മലര്‍ന്നുകിടന്ന് തുപ്പരുതെന്നാണ് മുഖ്യമന്ത്രിയോട് പറയാനുള്ളത്. കേരള സര്‍ക്കാരിന്റെ തയ്യാറെടുപ്പിലാണ് പോരായ്മയുള്ളത്. അന്യസംസ്ഥാനത്ത് നിന്ന് വരുന്നവരെ എന്തിനാണ് വാളയാറില്‍ തടയുന്നത്?അകത്ത് വന്നാല്‍ അവരെ നിരീക്ഷണത്തില്‍ അയക്കാനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതുകൊണ്ടാണത്. വാളയാറില്‍ തടയുന്നതുപോലെ എയര്‍പോര്‍ട്ടില്‍ തടയുന്ന സ്ഥിതി ഉണ്ടാകരുതെന്നും മുരളീധരന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ