കേരളം

ശ്രദ്ധിക്കുക, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു സഹായം ലഭിക്കാന്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം ലഭിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ റവന്യൂ വകുപ്പ് പുറത്തിറക്കി.  ഗുരുതരമായ രോഗങ്ങളുള്ളവരും വാര്‍ഷിക വരുമാനം രണ്ട് ലക്ഷം കവിയാത്തവരുമായവര്‍ക്ക് ചികിത്സാ ധനസഹായത്തിന് അപേക്ഷിക്കാം.  ഒരു വ്യക്തിക്ക് ഒരുതവണ മാത്രമേ ധനസഹായം അനുവദിക്കൂ.  

കാന്‍സര്‍, വൃക്കരോഗം തുടങ്ങിയ രോഗങ്ങള്‍ക്ക് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ധനസഹായം ലഭിച്ച് രണ്ടു വര്‍ഷത്തിനു ശേഷം വീണ്ടും അപേക്ഷിക്കാം. അപേക്ഷയോടൊപ്പം രോഗവിവരം കൃത്യമായി പ്രതിപാദിക്കുന്ന ആറ് മാസത്തിനകമുള്ള അസല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് മേല്‍വിലാസം തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖ, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ കൂടി സമര്‍പ്പിക്കണം.  
അപകടങ്ങളില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ മരണ സര്‍ട്ടിഫിക്കറ്റ്, എഫ്.ഐ.ആര്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പ് സഹിതം മരണം നടന്ന് ഒരു വര്‍ഷത്തിനകം ധനസഹായത്തിന് അപേക്ഷിക്കണം.

കൂടാതെ ഇന്‍ഷ്വറന്‍സ് പരിരക്ഷയില്ലാത്ത വാസഗൃഹങ്ങളും ചെറുകിട കച്ചവട സ്ഥാപനങ്ങളും തീപിടുത്തത്തില്‍ നശിച്ചാലും, വള്ളം, ബോട്ട്, മത്സ്യബന്ധനോപാധികള്‍ എന്നിവയ്ക്ക് നാശനഷ്ടമുണ്ടായാലും ദുരിതാശ്വാസനിധിയില്‍ നിന്ന് ധനസഹായം ലഭിക്കും. വെള്ളപ്പൊക്കം പോലുള്ള പ്രകൃതിക്ഷോഭങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കും ജില്ലാ കളക്ടറുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ധനസഹായം അനുവദിക്കും.
ധനസഹായം അപേക്ഷകന്റെ/ ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കും.

cmo.kerala.gov.in എന്ന വെബ്‌പോര്‍ട്ടലിലൂടെ നേരിട്ടും അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയും ധനസഹായത്തിന് അപേക്ഷിക്കാം.  നിയമസഭാ സാമാജികര്‍, പാര്‍ലമെന്റ് അംഗങ്ങള്‍ എന്നിവരുടെ ഓഫീസ് മുഖേനയും മുഖ്യമന്ത്രിയുടെ/ റവന്യൂ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ തപാല്‍/ ഇമെയില്‍ മുഖേനയും അപേക്ഷ സമര്‍പ്പിക്കാം.

ധനസഹായത്തിനുള്ള അപേക്ഷ പരിശോധിച്ച് ആവശ്യമായ രേഖകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ട ചുമതല അതത് വില്ലേജ് ഓഫീസര്‍മാര്‍ക്കാണ്.  ആവശ്യമായ രേഖകളില്ലെങ്കിലോ പോരായ്മകള്‍ ഉണ്ടെങ്കിലോ വില്ലേജ് ഓഫീസര്‍മാര്‍ വിവരം അപേക്ഷകരെ അറിയിക്കണം.

ആവശ്യമായ രേഖകള്‍ ഇല്ലാത്ത അപേക്ഷകള്‍ പോര്‍ട്ടലില്‍ മാറ്റിവയ്ക്കും.  ഈ ഘട്ടത്തില്‍ അപേക്ഷകന് എസ്.എം.എസിലൂടെ ഇത് സംബന്ധിച്ച സന്ദേശം ലഭിക്കും. cmo.kerala.gov.in പോര്‍ട്ടലിലൂടെ അപേക്ഷയുടെ സ്ഥിതി പരിശോധിച്ച് കുറവുള്ള രേഖകള്‍ അപ് ലോഡ് ചെയ്യാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത