തിരുവനന്തപുരം : ബംഗളൂരുവിൽ നിന്നും തട്ടിയെടുത്ത അഞ്ചുവയസ്സുകാരിയെ കളിയിക്കാവിളയിൽ കണ്ടെത്തി. കാട്ടാക്കട സ്വദേശികളായ പുരുഷനും സ്ത്രീക്കുമൊപ്പം കളിയിക്കാവിള ബസ് സ്റ്റാൻഡിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കാട്ടാക്കട പൂവച്ചൽ സ്വദേശി ജോസഫ് ജോൺ(55), എസ്തർ(48) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കുട്ടിക്കൊപ്പം കസ്റ്റഡിയിലായവർ ദമ്പതികളാണെന്ന് അവകാശപ്പെട്ടെങ്കിലും പൊലീസ് ഇവരുടെ പശ്ചാത്തലം അന്വേഷിക്കുകയാണ്. ഐസ്ക്രീം നൽകാമെന്നു പറഞ്ഞ് പെൺകുട്ടിയെ തട്ടിയെടുത്തതാണെന്ന് ഇവർക്കൊപ്പമുണ്ടായിരുന്ന എട്ടു വയസ്സുകാരൻ പൊലീസിനു മൊഴി നൽകിയതാണ് സംഭവത്തിൽ വഴിത്തിരിവായത്. ആൺകുട്ടി തന്റെ ആദ്യഭാര്യയിലെ മകനാണെന്നാണ് ജോസഫ് പൊലീസിനോടു പറഞ്ഞത്.
കളിയിക്കാവിള ബസ് സ്റ്റാൻഡിൽ പുലർച്ചെ മലയാളം സംസാരിക്കുന്ന മധ്യവയസ്കനോടൊപ്പം ബാലികയെ കണ്ടെത്തിയതിൽ അസ്വാഭാവികത തോന്നിയ പൊലീസ് ചോദ്യം ചെയ്തതോടെയാണ് പരസ്പരവിരുദ്ധമായ ഉത്തരങ്ങൾ വന്നത്. തുടർന്നു സ്റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്തതോടെ ആൺകുട്ടി തന്റെ മകനാണെന്നും പെൺകുട്ടിയെ ബെംഗളൂരുവിൽ നിന്നു തട്ടിയെടുത്തതാണെന്നും ജോസഫ് പറഞ്ഞു. ചിത്രം കണ്ടു തിരിച്ചറിഞ്ഞ് കുട്ടിയുടെ രക്ഷിതാക്കൾ ബെംഗളൂരുവിൽ നിന്നു തിരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ