തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് കൂടുതൽ വിഐപികളുമായി ബന്ധമുണ്ടെന്ന് സൂചന. മലബാറിലെ പ്രമുഖ രാഷ്‌ട്രീയനേതാവ്, ദക്ഷിണേന്ത്യയിലെ ഒരു ഉന്നതോദ്യോഗസ്‌ഥന്‍, സംസ്ഥാനത്തെ ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ തുടങ്ങിയവരുമായും ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതു സംബന്ധിച്ച് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ട് ശേഖരിച്ചതായാണ് വാർത്തകൾ.
സ്വപ്‌നയുമായി ബന്ധമുള്ള മലബാറിലെ രാഷ്‌ട്രീയനേതാവിന് വിദേശത്തു ബിസിനസ് ഉള്ളതായും ഐ ബിക്കു വിവരം ലഭിച്ചു. ഒരു ഐഎഎസ് ഉന്നതനും നേതാവിന്റെ ബിസിനസില്‍ പങ്കാളിയാണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറാണ് ഈ ഉദ്യോഗസ്‌ഥനെ സ്വപ്‌നയ്‌ക്കു പരിചയപ്പെടുത്തിയതെന്നും റിപ്പോർട്ടുകളുണ്ട്.
എണ്ണക്കമ്പനിയിലാണ് ഇവര്‍ നിക്ഷേപം നടത്തിയിട്ടുള്ളതെന്നാണ് സൂചന. ദുബായിലെ നക്ഷത്ര ഹോട്ടലില്‍ മൂവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സ്വപ്‌നയുടെ ലാപ്‌ടോപ്പില്‍നിന്ന് എന്‍ഐഎ കണ്ടെടുത്തിട്ടുണ്ട്. സ്വപ്‌നയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്ന ഡിവൈഎസ്‌പിയേയും എന്‍ഐഎ ചോദ്യംചെയ്യും.അന്വേഷണം വിലയിരുത്താന്‍ സിബിഐ ജോയിന്റ് ഡയറക്‌ടര്‍ വിപ്ലവ്‌കുമാര്‍ ചൗധരി കഴിഞ്ഞദിവസം കേരളത്തിലെത്തിയതായും റിപ്പോർട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ