കൊല്ലം : പ്രണയിച്ചു വഞ്ചിച്ചതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. പള്ളിമുക്ക് സ്വദേശി ഹാരിസ് (24) ആണ് അറസ്റ്റിലായത്. ഇന്നലെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ ഹാരിസിനെ, തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ആത്മഹത്യാപ്രേരണാ കുറ്റം, വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു തുടങ്ങിയ കുറ്റങ്ങള്‍ യുവാവിനെതിരെ ചുമത്തിയതായാണ് സൂചന. സംഭവത്തില്‍ വനിതാ കമ്മീഷനും കേസെടുത്തു. കേസന്വേഷണത്തിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ കൊട്ടിയം സിഐക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കിയതായി വനിതാ കമ്മീഷന്‍ അംഗം ഷാഹിദാകമാല്‍ വ്യക്തമാക്കി.
കൊട്ടിയം സ്വദേശി റംസി(24) യെ ആണ് വ്യാഴാഴ്ച വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്. വർഷങ്ങളോളം പ്രണയത്തിലായിരുന്ന ഹാരിസുമായി റംസിയുടെ വിവാഹം ഉറപ്പിച്ചിരുന്നതാണ്. മകളുടെ മരണത്തിനു കാരണം വിവാഹത്തിൽ നിന്നു യുവാവ് പിൻമാറിയതാണെന്നു ചൂണ്ടിക്കാട്ടി റംസിയുടെ രക്ഷിതാക്കൾ കൊട്ടിയം പൊലീസിൽ പരാതി നൽകിയിരുന്നു.
വളയിടൽ ചടങ്ങുകളും സാമ്പത്തിക ഇടപാടുകളും നടന്നതിനു ശേഷം ഹാരിസ് വിവാഹത്തിൽ നിന്ന് പിൻമാറിയത് റംസിയയെ വല്ലാതെ വിഷമിപ്പിച്ചിരുന്നതായി വീട്ടുകാർ പറയുന്നു. പലപ്പോഴായി റംസിയയുടെ കുടുംബത്തിൽ നിന്ന് ഇയാൾ അഞ്ച് ലക്ഷത്തോളം രൂപ കൈപ്പറ്റിയിരുന്നതായും അടുത്തിടെ മറ്റൊരു വിവാഹത്തിനു തയാറെടുത്തിരുന്നതായും റംസിയുടെ വീട്ടുകാർ ആരോപിക്കുന്നു. പ്രമുഖ സീരിയൽ നടിയുടെ ഭർതൃ സഹോദരനാണ് അറസ്റ്റിലായ ഹാരിസ്.
പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ്, ഇരുവരുടെയും ഫോൺ കോൾ രേഖകളും പരിശോധിച്ചു. സംഭവത്തിൽ ഒരു സീരിയൽ നടിയുടെ പങ്കിനെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്. റംസി മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഹാരിസിന്റെ അമ്മയുമായി നടത്തിയ ടെലിഫോൺ സംഭാഷണം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ