തിരുവനന്തപുരം; സ്വർണ്ണക്കടത്ത് കേസിൽ ഒരു മന്ത്രിയുടെ മകൻ കൂടി കുരുക്കിൽ. കേസിലെ മുഖ്യപ്രതിയായ സ്വപ്നയ്ക്ക് മന്ത്രിപുത്രൻ തലസ്ഥാനത്ത് വിരുന്നൊരുക്കിയതിന്റെ വിവരങ്ങൾ കേന്ദ്ര ഏജൻസികൾക്ക് ലഭിച്ചു. സ്വപ്നയുമൊത്തുള്ള മന്ത്രിയുടെ മകന്‍റെ ചിത്രങ്ങളാണ് ലഭിച്ചത്. അതിന് പിന്നാലെ കേന്ദ്ര ഏജൻസികൾ വിശദാംശങ്ങള്‍ തേടി.
2018 ൽ തലസ്ഥാനത്തെ ഹോട്ടലിൽ വച്ചാണ് മന്ത്രിപുത്രൻ സ്വപ്നയ്ക്ക് വിരുന്ന് ഒരുക്കിയത്. മന്ത്രിയുടെ മകന്‍റെ യുഎഇയിലെ വീസാ കുരുക്ക് പരിഹരിച്ചത് അന്ന് കോൺസുലേറ്റിലായിരുന്ന സ്വപ്ന സുരേഷ് ഇടപെട്ടായിരുന്നു. ഇതിന് നന്ദി പ്രകടിപ്പിച്ചാണ് വിരുന്നൊരുക്കിയതെന്നാണ് പുറത്ത് വരുന്ന വിവരം. വിരുന്നിൽ തലസ്ഥാനത്തെ മറ്റൊരു സിപിഎം പ്രമുഖന്‍റെ ദുബായിലുള്ള മകനടക്കം പങ്കെടുത്തിരുന്നു. ഇദ്ദേഹമാണ് മന്ത്രിപുത്രനെ സ്വപ്ന സുരേഷിന് പരിചയപ്പെടുത്തിയത്.
ഈ വിരുന്നിന് പിന്നാലെയാണ് 2019 ൽ ലൈഫ് മിഷൻ കരാറിൽ മന്ത്രിയുടെ മകൻ ഇടനിലക്കാരനായതെന്നാണ് സൂചന. സ്വപ്നയുമായുള്ള ബന്ധമുണ്ടെന്നതിന് തെളിവുകൾ ലഭിച്ചതോടെ കേന്ദ്ര ഏജൻസികൾ മന്ത്രിയുടെ മകനെയും ചോദ്യം ചെയ്യും. വിരുന്നിലെ ചിത്രങ്ങൾ കേന്ദ്ര ഏജൻസിക്ക് ലഭിച്ചതിന് പിന്നാലെ ഇതിന്റെ് വീഡിയോ ദൃശ്യങ്ങൾക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ