ആലപ്പുഴ; വൈഗയുടെ മരണത്തിൽ അച്ഛൻ സനു മോഹൻ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിലായത്. അതിന് പിന്നാലെ തനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സനുമോഹന്റെ ഭാര്യ. സനുമോഹന്റെ അറസ്റ്റുവിവരം പൂര്‍ണമായും പുറത്തുവന്നതിനുശേഷം തിങ്കളാഴ്ച പ്രതികരിക്കുമെന്നാണ് ഇവർ വ്യക്തമാക്കിയത്. മാധ്യമങ്ങളോട് തനിക്ക് കുറച്ചുകാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നും അവർ പറഞ്ഞു. ആലപ്പുഴയിലെ രഹസ്യകേന്ദ്രത്തില്‍ പോലീസ് നിരീക്ഷണത്തിലാണ് ഇവരിപ്പോൾ.
മകളെ കൊന്നത് താനാണെന്ന് സനു മോഹൻ കുറ്റസമ്മതം നടത്തി. കടബാധ്യത പെരുകിയപ്പോള്‍ മകള്‍ക്കൊപ്പം മരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തനിയെ മരിച്ചാല്‍ മകള്‍ അനാഥമാകുമെന്ന് കരുതിയതായി ഇയാള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
ഒരുമിച്ച് മരിക്കാന്‍ പോവുകയാണെന്ന് മകളോട് പറഞ്ഞു. വൈഗയെ ശരീരത്തോട് ചേര്‍ത്ത് കെട്ടിപ്പിടിച്ച് ശ്വാസം മുട്ടിച്ചു. ശരീരത്തിന്റെ ചലനം നിലയ്ക്കും വരെ അങ്ങനെ ചെയ്തു. ശേഷം മകളെ ബെഡ് ഷീറ്റില്‍ പൊതിഞ്ഞ് കാറില്‍ കിടത്തി. വൈഗയെ കയ്യില്‍ എടുത്ത് പുഴയില്‍ താഴ്ത്തി. ഭയം കാരണം തനിക്ക് മരിക്കാനായില്ല. പലതവണ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും നടന്നില്ലെന്നും ഇയാള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
കുറ്റസമ്മതം നടത്തി സനു മോഹന്‍ പുഴയില്‍ എറിയുമ്പോള്‍ വൈഗ അബോധാവസ്ഥയിലായിരുന്നതായി പൊലീസ് പറയുന്നു. വൈഗ മരിച്ചത് പുഴയില്‍ വീണതിന് ശേഷമാണെന്നാണ് പൊലീസ് നിഗമനം. സനു മോഹന്റെ മൊഴിയുടെ വിശ്വാസ്യത പൊലീസ് പരിശോധിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ