കേരളം

മുഖ്യമന്ത്രിയേക്കാള്‍ പാര്‍ട്ടി സെക്രട്ടറിയെ ചാന്‍സലര്‍ ആക്കുന്നതാണ് നല്ലത്; പരിഹസിച്ച് വി ഡി സതീശന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സര്‍വകലാശാലകളില്‍ നടക്കുന്നത് പിന്‍വാതില്‍ നിയമനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍വകലാശാലകളെ പാര്‍ട്ടി സെല്ലുകളാക്കി മാറ്റുന്നു. സിപിഎമ്മിന്റെ അധ്യാപകസംഘടനകള്‍ എഴുതികൊടുക്കുന്നവരെയാണ് നിയമിക്കുന്നത്. മുഖ്യമന്ത്രിയേക്കാള്‍ പാര്‍ട്ടി സെക്രട്ടറിയെ ചാന്‍സലര്‍ ആക്കുന്നതാണ് നല്ലതെന്നും വി ഡി സതീശന്‍ പരിഹസിച്ചു. 

ബിന്ദു രാജിവെക്കണമെന്ന് ചെന്നിത്തല 

ഗവര്‍ണര്‍ പറയുന്ന കാര്യങ്ങള്‍ അതീവഗൗരവമുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കണ്ണൂര്‍ വിസി പുനര്‍നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു അഴിമതിയും സ്വജനപക്ഷപാതവും കാട്ടി. പുനര്‍ നിയമനത്തിന് കത്തുനല്‍കിയ മന്ത്രി ബിന്ദു രാജിവെക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. നിയമനതട്ടിപ്പിനാണ് ഇഷ്ടക്കാരെ വിസിയായി നിയമിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. 

കഴിഞ്ഞ കാലങ്ങളിൽ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങൾ സത്യമെന്ന് തെളിഞ്ഞിരിക്കുകയാണ്. കെ ടി ജലീൽ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ ഉന്നയിച്ച വസ്തുതകൾ പ്രതിപക്ഷ ജല്പനങ്ങൾ എന്ന് ആരോപിച്ചു സർക്കാർ തള്ളിക്കളഞ്ഞു. മന്ത്രിയാണ് പുനർനിയമനം ആവശ്യപ്പെട്ട് ​ഗവർണർക്ക് കത്തെഴുതിയത്. മന്ത്രിക്ക് കത്തെഴുതാൻ അവകാശം ഇല്ല. വിഷയത്തിൽ ലോകായുക്തയെ സമീപിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

സര്‍വ്വകലാശാലകള്‍ മാര്‍ക്‌സിസ്റ്റുവല്‍ക്കരിച്ചു

സര്‍വ്വകലാശാലകള്‍ മാര്‍ക്‌സിസ്റ്റുവല്‍ക്കരിച്ചുവെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഗവര്‍ണ്ണര്‍ക്ക് പോലും സഹി കെട്ടു എന്നുള്ളത്. ചാന്‍സലര്‍ ആയി തുടരാന്‍ താല്‍പ്പര്യമില്ലെന്നും, ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ ഒപ്പിട്ടു നല്‍കാന്‍ തയ്യാറാണെന്നുമാണ് ഗവര്‍ണര്‍ പറഞ്ഞത്. 

സര്‍ക്കാരിന്റെ നടപടികള്‍ക്ക് കോണ്‍ഗ്രസ് നല്‍കുന്നത് പുല്ലു വിലയാണ്. പൊലീസ് എടുക്കാ ചരക്കായി. പൊലീസുകാരെ നയിക്കുന്ന ഐപിഎസുകാര്‍ക്ക് മാഫിയ ബന്ധം ഉണ്ടെന്നും കെ മുരളീധരന്‍ ആരോപിച്ചു. ചാന്‍സലറെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ തന്നിഷ്ടം നടത്തുകയാണെന്ന് ലീഗ് നേതാവ് എംകെ മുനീര്‍ കുറ്റപ്പെടുത്തി. ചട്ടങ്ങള്‍ മറികടന്ന് രണ്ട് വൈസ് ചാന്‍സലര്‍മാരെ നിയമിച്ചത് ഗവര്‍ണറെ നോക്കുകുത്തി ആക്കിയാണെന്നും മുനീര്‍ ആരോപിച്ചു. 

നിയമിച്ചവര്‍ മറുപടി പറയട്ടെ

അതിനിടെ, നിയമന വിവാദത്തില്‍ പ്രതികരണവുമായി കണ്ണൂര്‍ സര്‍വകലാശാല വിസി രംഗത്തെത്തി. തന്നെ നിയമിച്ചത് ഗവര്‍ണറാണ്. തന്റേത് രാഷ്ട്രീയ നിയമനമാണോയെന്ന്, നിയമിച്ചവര്‍ തന്നെ മറുപടി പറയട്ടെ.  കേരളത്തിൽ ഇത്തരത്തിലുള്ള നിയമനം ഇതാദ്യമാണ്, പക്ഷേ മറ്റ് സംസ്ഥാനങ്ങളിൽ ഇത്തരം നിയമനങ്ങൾ നടക്കാറുണ്ടെന്നും വിസി ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ