കൊച്ചി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകിയതിനെതിരായ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്.
കണ്ണൂർ വിസി പുനർനിയമനം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. വിസി നിയമനം കോടതി ശരിവെക്കുകയും ചെയ്തിരുന്നു. സിംഗിൾ ബെഞ്ചിന്റെ ഈ ഉത്തരവ് ചോദ്യം ചെയ്താണ് ഹർജിക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്.
സിംഗിൾ ബെഞ്ച് വിധിയെ ചോദ്യം ചെയ്ത് ഹർജിക്കാർ
ക്വാ വാറന്റോ ഹർജി തള്ളിയതിനെതിരേ സർവകലാശാലാ സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിലംഗം ഡോ. ഷിനോ പി. ജോസ് എന്നിവരാണ് അപ്പീൽ നൽകിയിരിക്കുന്നത്.
ആദ്യ നിയമനവും പുനർ നിയമനവും തമ്മിൽ വ്യത്യാസമുണ്ടെന്നും അതിനാൽ ആദ്യ നിയമനം നൽകുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പുനർ നിയമനത്തിൽ പാലിക്കേണ്ടതില്ലെന്നും വിലയിരുത്തി സിംഗിൾ ബെഞ്ച് ഹർജി തള്ളിയതിനെയാണ് അപ്പീലിൽ ചോദ്യം ചെയ്യുന്നത്.
യു ജി സി മാനദണ്ഡങ്ങളെല്ലാം പാലിക്കണം
ആദ്യ നിയമനവും പുനർ നിയമനവും തമ്മിൽ വ്യത്യാസമില്ലെന്ന് ഹർജിക്കാർ അപ്പീലിൽ ചൂണ്ടിക്കാട്ടി. അതിനാൽ യു ജി സി മാനദണ്ഡങ്ങളെല്ലാം പാലിക്കണം. 60 വയസ്സ് കഴിഞ്ഞയാളെ വിസിയായി നിയമിക്കാനാകില്ലെന്നാണ് ചട്ടം. പുനർ നിയമന കാര്യത്തിൽ പ്രായം ബാധകമല്ലെന്ന സിംഗിൾ ബെഞ്ചിന്റെ വിലയിരുത്തൽ തെറ്റാണെന്നും അപ്പീലിൽ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ