കോട്ടയം: ഏറ്റുമാനൂർ എംസി റോഡിന് അരികിൽ ആറടി താഴ്ചയിലുള്ള കപ്പത്തോട്ടത്തിലേക്കു ലോറി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. ഇന്നലെ പുലർച്ചെ നാലോടെയാണ് അപകടമുണ്ടായത്. നാല് മണിക്കൂറിന് ശേഷമാണ് സംഭവം പുറംലോകം അറിഞ്ഞത്. പട്ടിത്താനം ചുമടുതാങ്ങി വളവിലുണ്ടായ അപകടത്തിൽ പൊള്ളാച്ചി മരച്ചിനൈകെൻപാളയം അരമനൈ വീട്ടിൽ പത്തീശ്വരൻ (46) ആണു മരിച്ചത്.
പൊള്ളാച്ചിയിൽ നിന്നു തേങ്ങയുമായി മണർകാട്ടേക്കു പോകുകയായിരുന്നു ലോറി. ഇന്നലെ രാവിലെ 9നു രത്നഗിരി കലവറക്കാലായിൽ ജോസഫ് കുര്യനാണ് കപ്പത്തോട്ടത്തിൽ ലോറി മറിഞ്ഞുകിടക്കുന്നതും ഡ്രൈവർ സീറ്റിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നതും കണ്ടത്. ജോസഫ് തന്റെ സഹോദരൻ തമ്പിയെ വിളിച്ചുവരുത്തി ഡ്രൈവറെ ലോറിയിൽ നിന്നിറക്കാൻ ശ്രമിച്ചെങ്കിലും മരിച്ചെന്നു മനസിലായി.
അതുവഴി വന്ന ഇരുചക്ര വാഹനയാത്രക്കാരാണു ചുമടുതാങ്ങിയിൽ വാഹന പരിശോധന നടത്തിയിരുന്ന ഹൈവേ പൊലീസിനെ അറിയിച്ചത്. പൊലീസും നാട്ടുകാരും ചേർന്നു ലോറിയിൽ നിന്നു പത്തീശ്വരന്റെ മൃതദേഹം പുറത്തെടുത്തു കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ