ചെങ്ങന്നൂർ: മാസ്ക് വയ്ക്കാത്തതിന് സ്ത്രീകളോടു പിഴയടയ്ക്കാൻ ആവശ്യപ്പെട്ടതിനു പിന്നാലെ ട്രാഫിക് എസ്ഐയെ സ്ഥലം മാറ്റിയതായി ആരോപണം. വിജി ഗിരീഷ് കുമാറിനെയാണ് അമ്പലപ്പുഴ സ്റ്റേഷനിലേക്കു മാറ്റിയത്.
പിഴയടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ യുവതി ആരെയോ ഫോണിൽ വിളിക്കുകയും മന്ത്രി സജി ചെറിയാനാണെന്നു പറഞ്ഞ് സംസാരിക്കാൻ ആവശ്യപ്പെടുകയും ചെയ്തെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചാരണം. സംസാരിക്കാൻ എസ്ഐ കൂട്ടാക്കാതിരുന്നതിനാണ് നടപടിയെന്നും ആരോപണം ഉയരുന്നു. എന്നാൽ, സംഭവത്തെപ്പറ്റി അറിയില്ലെന്നും ആരെയും വിളിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കുന്നു.
ജൂൺ 22നു ചെങ്ങന്നൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം പരിശോധന നടത്തുമ്പോഴാണ് സംഭവം. മാസ്ക് ധരിക്കാതെ എത്തിയ 2 സ്ത്രീകളോടു പിഴയടയ്ക്കാൻ ആവശ്യപ്പെട്ടിരുന്നെന്ന് എസ്ഐ പറയുന്നു.
പിഴയടക്കാൻ ആവശ്യപ്പെട്ടപ്പോൾ സ്ത്രീകളിൽ ഒരാൾ മൊബൈലിൽ ആരെയോ വിളിച്ച ശേഷം തന്റെ നേർക്ക് ഫോൺ നീട്ടി. ‘സജിച്ചായനാണ് സംസാരിക്ക്’ എന്നു പറഞ്ഞു. കോവിഡ് കാലമായതിനാൽ മറ്റൊരാളുടെ ഫോൺ ഉപയോഗിക്കില്ലെന്ന് താൻ അവരോട് പറഞ്ഞതായും എസ്ഐ പറയുന്നു. ഒന്നരവർഷമായി ചെങ്ങന്നൂരിൽ ട്രാഫിക് എസ്ഐയാണ് ഗിരീഷ് കുമാർ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ