കൊല്ലം : കൊല്ലം കല്ലുവാതുക്കല്‍ ഊഴായിക്കോട് കരിയിലക്കൂനയില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ പൊലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചതിന് പിന്നാലെ കാണാതായ യുവതികളില്‍ ഒരാളുടെ മൃതദേഹം കിട്ടി. കേസില്‍ അറസ്റ്റിലായ കുട്ടിയുടെ അമ്മ രേഷ്മയുടെ ബന്ധുവായ സ്ത്രീയുടെ മൃതദേഹമാണ് ഇത്തിക്കരയാറ്റില്‍ നിന്നും കണ്ടെടുത്തത്.
ഊഴായിക്കോട് സ്വദേശി ആര്യ (23) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആദിച്ചനല്ലൂര്‍ മീനാട് ഭാഗത്തു നിന്നാണ് മൃതദേഹം ലഭിച്ചത്. ഇവര്‍ക്കൊപ്പം കാണാതായ രണ്ടാമത്തെ യുവതിക്കായി പുഴയില്‍ തിരച്ചില്‍ തുടരുകയാണ്. കേസില്‍ മൊഴിയെടുക്കാന്‍ പൊലീസ് വിളിപ്പിച്ചതിനു പിന്നാലെയാണ് യുവതികളെ കാണാതായത്. ഇവര്‍ ഇത്തിക്കരയാറിന്റെ സമീപത്തുകൂടി പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
കേസില്‍ അറസ്റ്റിലായ കല്ലുവാതുക്കല്‍ ഊഴായ്‌ക്കോട് പേഴുവിള വീട്ടില്‍ രേഷ്മയുടെ (22) ഭര്‍ത്താവ് വിഷ്ണുവിന്റെ ഇരുപത്തിയൊന്നും ഇരുപത്തിരണ്ടും വയസ്സുള്ള അടുത്ത ബന്ധുക്കളെയാണ് ഇന്നലെ ഉച്ചകഴിഞ്ഞ് കാണാതായത്. കാമുകനൊപ്പം പോകുന്നതിനാണ് ചോരക്കുഞ്ഞിനെ രേഷ്മ കരിയിലക്കാട്ടില്‍ ഉപേക്ഷിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി മൊഴി നല്‍കാന്‍ ഇന്നലെ മൂന്നു മണിക്കു സ്‌റ്റേഷനില്‍ എത്തണമെന്ന് പൊലീസ് യുവതികളോട് ആവശ്യപ്പെട്ടിരുന്നു.
കുഞ്ഞിനെ കൊന്ന കേസിലെ പ്രതി രേഷ്മ ഉപയോഗിച്ചിരുന്നത് ഭർതൃ സഹോദര ഭാര്യയുടെ പേരിലുള്ള സിം കാർഡായിരുന്നു. പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ ഈ യുവതി അസ്വസ്ഥയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. കാണാതായ രണ്ടാമത്തെ യുവതിക്ക് കേസുമായിട്ടുള്ള ബന്ധമെന്താണെന്ന് വ്യക്തമായിട്ടില്ല.
ഈ വർഷം ജനുവരി 5ന് പുലർച്ചെയാണ് കൊല്ലം പരവൂരിനടുത്ത് ഊഴായിക്കോട്ട് സുദർശനൻ പിള്ളയുടെ വീട്ടുവളപ്പിൽ നവജാതശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശ്വാസകോശത്തിലടക്കം കരിയില കയറിയ കുഞ്ഞ് പിറ്റേന്ന് മരിക്കുകയും ചെയ്തു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് സുദർശനൻ പിള്ളയുടെ മകൾ രേഷ്മ തന്നെയാണ് കുഞ്ഞിനെ പ്രസവിച്ച് ഉപേക്ഷിച്ചതെന്നു പൊലീസ് കണ്ടെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ