തൃശൂർ; കോവിഡ് ബാധിതന്റെ മരണത്തിൽ മകൻ അറസ്റ്റിൽ. മേത്തല സെന്റ് ജൂഡ് പള്ളിക്കു തെക്കുവശം പാമ്പിനേഴത്ത് ഉമ്മറിന്റെ (68) മരണത്തിലാണ് മകൻ നിസാർ അറസ്റ്റിലായത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മകന്റെ ക്രൂരത പുറത്തുവന്നത്.
കോവിഡ് ചികിത്സ കഴിഞ്ഞ് വീട്ടിൽ ക്വാറന്റീനിലായിരുന്ന ഉമ്മറിനെ വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നിസാർ അറിയിച്ചതിനെ തുടർന്നാണു നാട്ടുകാരും പൊലീസും വീട്ടിൽ എത്തിയത്. ഉമ്മറിന്റെ മൃതദേഹം നിലത്തു വീണു കിടക്കുകയായിരുന്നു. നിസാറിന്റെ പെരുമാറ്റത്തിൽ പൊലീസിനു സംശയം തോന്നിയിരുന്നു. തുടർന്നു മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം ചെയ്യുകയായിരുന്നു.
പിതാവിന്റെ മരണത്തിൽ ദു:ഖമൊന്നുമില്ലാതെ നിൽക്കുന്ന നിസാറിനെ കുറിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഇന്നലെ കബറടക്കം നടന്ന സ്ഥലത്തു പോലും എത്തിയില്ല. ഇതിനിടയിലാണു സുഹൃത്തിനെ വിളിച്ചു നാടു വിടുകയാണെന്ന സൂചന നൽകിയത്. ഒപ്പം പണവും ചോദിച്ചു. ഇതോടെ സംശയം ബലപ്പെട്ടു. ഇതിനു പിന്നാലെയാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട് എത്തുന്നത്. ഉമ്മറിന്റെ കഴുത്തു ഞെരിച്ചതായും മർദനമേറ്റതായും റിപ്പോർട്ടിലുണ്ടായിരുന്നു. ഉമ്മറും നിസാറും കോവിഡ് പോസിറ്റീവായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ നിന്നു തിരിച്ചെത്തി ക്വാറന്റീനിലയിരുന്നു ഇരുവരും. ഉമ്മറിന്റെ ഭാര്യ അലീമു 8 ദിവസം മുൻപ് കോവിഡ് ബാധിച്ചാണു മരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ