കാസർകോട്: റാബിസ് വൈറസ് ബാധയെ തുടർന്ന് പ്ലസ് ടു വിദ്യാർഥിനി മരിച്ചു. വളർത്തു നായയിൽ നിന്ന് പേവിഷബാധയേറ്റതാണെന്നാണ് സൂചന. ആലംകാർ സ്വദേശി വിൻസി (17) ആണ് മരിച്ചത്.
കടബ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. വ്യാഴാഴ്ച രാവിലെയോടെ കുട്ടിക്ക് തലവേദന അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും വൈകുന്നേരമായിട്ടും തലവേദന മാറിയില്ല. ഇതോടെ പുത്തുർ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പുത്തുർ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരാണ് കുട്ടിക്ക് പേവിഷബാധയേറ്റതാണെന്ന സംശയം പ്രകടിപ്പിച്ചത്. ഇതേ തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി മംഗളൂരുവിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ആരോഗ്യനില വളരെ വേഗം വഷളായി കുട്ടി മരണത്തിന് കീഴടങ്ങി.
ഇവരുടെ വളർത്തു നായയിൽ നിന്നാകാം കുട്ടിക്ക് പേവിഷബാധയേറ്റതെന്ന് ബന്ധുക്കൾ പറയുന്നു. നാല് മാസം മുൻപ് വിൻസിയുടെ വീട്ടിലെ നായ പേപ്പട്ടിയുടെ കടിയേറ്റ് ചത്തിരുന്നു. ഇതിൽ നിന്നാകാം പെൺകുട്ടിക്കും റാബിസ് ബാധിച്ചതെന്നാണ് കരുതുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ