കേരളം

സത്യപ്രതിജ്ഞ ബുധനാഴ്ച; സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന്‍ ജനുവരി നാലിന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സജി ചെറിയാന്റെ മടങ്ങിവരവിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പച്ചക്കൊടി കാട്ടിയതോടെ നാലിനു സത്യപ്രതിജ്ഞ നടത്താമെന്ന് സര്‍ക്കാര്‍ ഗവര്‍ണറെ അറിയിച്ചു. 

കഴിഞ്ഞ ജൂലൈ ആറിനു ചെങ്ങന്നൂരില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവച്ചത്. ഭരണഘടനയെ അവഹേൡച്ചെന്നു പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നു സജി ചെറിയാനെതിരെ കേസെടുത്തെങ്കിലും, തെളിവില്ലെന്നു ചൂണ്ടിക്കാട്ടി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സജി ചെറിയാന്‍ ഭരണഘടനയെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തത് എന്നാണ് പൊലീസ് തിരുവല്ല കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

സജി ചെറിയാന്‍ മന്ത്രിസഭയിലേക്കു തിരിച്ചെത്തുന്നതു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോടു സ്ഥിരീകരിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്തു തീരുമാനമെടുത്തതായി ഗോവിന്ദന്‍ പറഞ്ഞു. സത്യപ്രതിജ്ഞാ തീയതി മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് എംവി ഗോവിന്ദന്‍ അറിയിച്ചു.

സജി ചെറിയാന്റെ പ്രസംഗവുമായി ബന്ധപ്പെട്ട നിയമ പ്രശ്‌നങ്ങള്‍ എല്ലാം അവസാനിച്ചതാണെന്ന്, ചോദ്യത്തിനു മറുപടിയായി എംവി ഗോവിന്ദന്‍ പറഞ്ഞു. ഇതില്‍ ഒന്നും മറച്ചുവയ്ക്കാനില്ല. നിയമപരമായ തടസ്സങ്ങളെല്ലാം കഴിഞ്ഞതാണ്. ഇതിനെത്തുടര്‍ന്നാണ് പാര്‍ട്ടി സെക്രട്ടേറിയറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്തു തീരുമാനമെടുത്തത്. സത്യപ്രതിജ്ഞാ തീയതി ഗവര്‍ണറുടെ സൗകര്യം കൂടി കണക്കിലെടുത്ത് മുഖ്യമന്ത്രി തീരുമാനിക്കും. 

സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതില്‍ പ്രതിപക്ഷ നേതാക്കള്‍ പ്രകടിപ്പിച്ച എതിര്‍പ്പു കാര്യമാക്കുന്നില്ല. അവര്‍ എല്ലാത്തിനെയും എതിര്‍ക്കുന്നവരാണെന്ന് ഗോവിന്ദന്‍ പറഞ്ഞു.

കണ്ണൂരിലെ റിസോര്‍ട്ട് വിവാദത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നടന്ന ചര്‍ച്ചകളെക്കുറിച്ചു മാധ്യമങ്ങളോടു പറയാനാവില്ലെന്ന് സംസ്ഥാന സെക്രട്ടറി അറിയിച്ചു. പാര്‍ട്ടിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ പുറത്തു പറയാന്‍ ഉദ്ദേശിക്കുന്നില്ല. മാധ്യമങ്ങളെ അറിയിക്കേണ്ട കാര്യങ്ങള്‍ അറിയിക്കുമെന്ന് ഗോവിന്ദന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍