കേരളം

ആശുപത്രിയിൽ പോകുന്ന വഴിയിൽ പൊലീസ് ജീപ്പ് നിർത്തിയിട്ടു; മധുവിന്റെ മരണത്തിൽ പൊലീസിനും പങ്ക്; ആരോപണവുമായി സഹോദരി

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്; ആൾക്കൂട്ട ആക്രമണത്തിൽ മരിച്ച ആദിവാസി യുവാവ് മധുവിന്റെ മരണത്തിൽ പൊലീസിനെതിരെ ആരോപണവുമായി സഹോദരി രം​ഗത്ത്. മർദനമേറ്റ മധുവുമായി ആശുപത്രിയിലേക്കുപോയ പൊലീസ് ജീപ്പ് പറയൻകുന്ന് ഭാഗത്ത് നിർത്തിയിട്ടെന്നാണ് മധുവിന്റെ സഹോദരി സരസുവിന്റെ ആരോപണം. കേസിൽ സിബിഐ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. 

പൊലീസിന്റെ പങ്ക് അന്വേഷിക്കണം

 2018 ഫെബുവരി 22നാണ് മധു ആൾക്കൂട്ട വിചാരണയ്ക്കും മർദനത്തിനും ഇരയാവുന്നത്. ഉച്ചതിരിഞ്ഞ് 3.30 ഓടെയാണ് പൊലീസെത്തി ജീപ്പിൽ കയറ്റി അഗളി ആളുപത്രിയിലേക്ക് കൊണ്ടുപോയത്. മുക്കാലിയിൽ നിന്ന് ഒരുകിലോമീറ്ററിൽ താഴെയുള്ള പറയൻകുന്ന് എന്ന ഭാഗത്ത് പൊലീസ് ജീപ്പ് നിർത്തിയിട്ടിരുന്നതായാണ് സഹോദരിയുടെ ആരോപണം. മരണത്തിൽ പൊലീസിൻറെ പങ്ക് അന്വേഷിക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം. സിബിഐ അന്വേഷണണത്തിലേ ഇക്കാര്യം വെളിപ്പെടൂ എന്നും വ്യക്തമാക്കുന്നു

കൂറുമാറാൻ രണ്ട് ലക്ഷം വാ​ഗ്ദാനം

കേസിലെ പ്രധാന സാക്ഷികളിൽ ഭൂരിഭാഗവും പ്രതികളുമായി അടുപ്പമുള്ളവരായതിനാൽ കൂറുമാറുമെന്ന സംശയവും കുടുംബം പങ്കുവച്ചു. സാക്ഷികളിലൊരാൾക്ക് പ്രതികൾ ഇതിനായി രണ്ടു ലക്ഷം രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും സഹോദരി ആരോപിക്കുന്നു. കടയിൽ നിന്ന് ഭക്ഷണമെടുത്തെന്ന് ആരോപിച്ച് വ്യാപാരികളും അവരുടെ സുഹൃത്തുക്കളും ഡ്രൈവർമാരുമായ മറ്റു പ്രതികളും ക്രൂരമായി മധുവിനെ മർദ്ദിച്ചെന്നാണ് കുറ്റപത്രം വ്യക്തമാക്കുന്നത്. കൊലപാതകം, പട്ടിക ജാതി പട്ടിക വർഗ്ഗ പീഡനം ഉൾപ്പടെയുള്ള വകുപ്പുകൾ എല്ലാ പ്രതികൾക്കെതിരെയും ചുമത്തിയിട്ടുണ്ട്. 

സിഐടിയു നേതാവും ടാക്സി ഡ്രൈവറുമായ മൂന്നാം പ്രതി ഷംഷുദ്ദീൻ വടികൊണ്ട് അടിച്ചതിനാൽ ഇടതു ഭാഗത്തെ വാരിയെല്ല് പൊട്ടി. പതിനാറാം പ്രതി മുനീർ കാൽമുട്ടുകൊണ്ട് നടുവിന് ഇടിച്ചു. ഒന്നാം പ്രതി ഹുസൈൻറെ ചവിട്ടേറ്റ് വീണ മധുവിൻറെ തല ക്ഷേത്ര ഭണ്ഡാരച്ചുവരിലിടിച്ച് പരിക്കേറ്റെന്നും കുറ്റപത്രം പറയുന്നു. മധുവിൻറെ ശരീരത്തിലേറ്റ പതിനഞ്ചിലേറെ പരിക്കുകളാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു പോസ്റ്റ്മാർട്ടം റിപ്പോർട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു; വന്‍ അപകടം ഒഴിവായി, വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?