കോട്ടയം: ജോലിക്ക് പോകാൻ പറഞ്ഞതിന്റെ വൈരാഗ്യത്തിൽ അമ്മായിയമ്മയെ ഉലക്കകൊണ്ട് അടിച്ചുകൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തവും പിഴയും. കൈപ്പുഴ മേക്കാവ് അംബികാവിലാസം കോളനിയിൽ ശ്യാമളയെ (55) കൊലപ്പെടുത്തിയ കേസിലാണ് മകളുടെ ഭർത്താവ് ആർപ്പൂക്കര അത്താഴപ്പാടം നിഷാദ് (35)നെ ശിക്ഷിച്ചത്.
ജീവപര്യന്തം കഠിനതടവിനും 25,000 രൂപ പിഴയടയ്ക്കാനുമാണ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെ വിധി. 2019 ഫെബ്രുവരി 19നാണ് ശ്യാമളയെ നിഷാദ് കൊലപ്പെടുത്തിയത്. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന ശ്യാമള നാട്ടിലെത്തിയതിന് ശേഷം ജോലിക്കൊന്നും പോകാതിരിക്കുന്ന നിഷാദിനെ വഴക്കുപറഞ്ഞു. ഇതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മാനസികരോഗത്തിന് ചികിത്സ തേടാൻ പോയി
രാത്രിയിൽ മകളോടൊപ്പം ഉറങ്ങിക്കിടന്ന ശ്യാമളയെ വീട്ടിലെ ഉലക്കകൊണ്ട് തലയ്‌ക്കടിക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ ഇയാൾ ഭാര്യയേയും കൂട്ടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മാനസികരോഗത്തിന് ചികിത്സ തേടാൻ പോയി. ഇവിടെ വെച്ച് പ്രതിയുടെ ഭാര്യ അടുത്ത വീട്ടിലേയ്ക്ക് മൊബൈൽ ഫോണിൽ വിളിച്ച് ശ്യാമളയ്ക്ക് മൊബൈൽ നൽകാൻ ആവശ്യപ്പെട്ടു.
ഫോണുമായി ചെന്ന പെൺകുട്ടിയാണ് ശ്യാമള രക്‌തത്തിൽ കുളിച്ചുകിടക്കുന്നത് കണ്ടത്. സാഹചര്യത്തെളിവിന്റേയും ശാസ്‌ത്രീയ തെളിവിന്റേയും അടിസ്‌ഥാനത്തിലാണ് പ്രതിയെ ശിക്ഷിച്ചത്. വിസ്‌താരവേളയിൽ പ്രതിയുടെ ഭാര്യ കൂറുമാറിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ